ഈ വർഷം എവറസ്റ്റിൽ നിന്ന് ശേഖരിച്ചത് 10 ടൺ മാലിന്യം; പ്ലാസ്റ്റിക്കിന് ഇനി എവ‘റെസ്റ്റ്’
Mail This Article
പ്ലാസ്റ്റിക് കെണിയിൽ നിന്ന് എവറസ്റ്റ് പർവതത്തെ രക്ഷിക്കാൻ നേപ്പാൾ. എവറസ്റ്റ് ഉൾപ്പെടുന്ന കുമ്പു പസങ് ലാമു റൂറൽ മുനിസിപ്പാലിറ്റി പരിധിയിലാണ് 30 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ജനുവരി മുതൽ നിരോധിക്കുന്നത്.
ഈ വർഷം എവറസ്റ്റിൽ നിന്ന് 10 ടൺ മാലിന്യമാണു ശേഖരിച്ചത്. 6 വർഷം മുൻപ്, പർവതാരോഹക സംഘങ്ങൾക്ക് 4,000 ഡോളർ ഡിപ്പോസിറ്റ് ഏർപ്പെടുത്തിയിരുന്നു. സംഘത്തിലെ ഓരോരുത്തരും മുകളിൽ നിന്ന് 8 കിലോ മാലിന്യം താഴെയെത്തിച്ചാൽ തുക തിരികെ നൽകാൻ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും പകുതിയോളം പേർ മാത്രമാണു സഹകരിച്ചത്.
പർവതത്തില്‍ അടിഞ്ഞ മാലിന്യങ്ങളും മറ്റും നീക്കം ചെയ്യാനുള്ള സർക്കാർ തീരുമാനത്തെത്തുടർന്ന് അടുത്തിടെ നേപ്പാളിലെ പർവ്വതാരോഹകരാണ് ശുചീകരണപ്രവർത്തനത്തന യജ്ഞത്തിന് നേതൃത്വം നൽകിയത്. പത്ത് വർഷത്തോളം പഴക്കമുള്ള 10 ടൺ മാലിന്യം, നാല് മൃതദേഹങ്ങൾ എന്നിവയാണ് പർവതത്തിൽ നിന്ന് ശേഖരിച്ചത്.
പർവതത്തിന്റെ 8,850 മീറ്ററോളം കയറിയിറങ്ങിയ ശേഷമാണ് ഇത്രയധികം മാലിന്യങ്ങൾ കണ്ടെത്തിയത്. മനുഷ്യവിസർജ്ജം, ഉപയോഗിച്ച ഓക്സിജൻ സിലിണ്ടറുകൾ, ടെന്റുകൾ, തകർന്ന ഏണികൾ, കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങി പർവതാരോഹകർ ഉപേക്ഷിച്ച മാലിന്യങ്ങളാണ് എവറസ്റ്റിൽ കൂടുതലും അന്ന് കണ്ടെത്തിയത്.
എവറസ്റ്റ് പര്യവേഷണത്തിലൂടെ നല്ലൊരു ശതമാനം വരുമാനം നേടുന്നുണ്ട് നേപ്പാൾ. എന്നാൽ ഈ കണക്കുകൾ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. സമീപകാലത്ത് എവറസ്റ്റ് കയറുന്നതിനിടെ 300ഓളം ആളുകളാണ് മരിച്ചത്. ഇവരിൽ നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ഉപയോഗം നിരോധിച്ച് റെയിൽവേയും
ഗാന്ധിജയന്തി ദിനം മുതൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗം റെയിൽവേ നിരോധിച്ചു. പ്ലാറ്റ്ഫോമിലും ട്രെയിനിലും കച്ചവടക്കാർ പുനരുപയോഗിക്കാവുന്ന സഞ്ചിയിൽ സാധനങ്ങൾ നൽകണം. ശുദ്ധജല കുപ്പികൾ ഉപയോഗ ശേഷം തിരികെവാങ്ങാന്‍ ഐആർസിടിസി സംവിധാനമൊരുക്കും. പ്ലാസ്റ്റിക് കുപ്പികൾ പൊടിക്കുന്ന മെഷീനുകൾ ഉടൻ സ്ഥാപിക്കും. ജീവനക്കാർ പ്ലാസ്റ്റിക് ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്നും റെയിൽവേ മന്ത്രാലയത്തിന്റെ സർക്കുലറിൽ നിർദേശിച്ചു.