തൊട്ടാൽ വിഷം വമിക്കും, കടൽ ജീവികൾക്കും ദോഷം ; സ്നോഫ്ലേക് പവിഴപ്പുറ്റ് ഭീഷണിയിൽ കേരളം!
Mail This Article
സമുദ്ര ജീവി വൈവിധ്യത്തിന് ഭീഷണിയായി കടലിന്റെ അടിത്തട്ടിൽ സ്നോ ഫ്ലേക് കോറലുകളുടെ ( പവിഴപ്പുറ്റ് ) സാന്നിധ്യം പെരുകുന്നതായി കണ്ടെത്തൽ. കോവളത്തെ ഉടയോൻ വാഴി പാര്, കരിങ്കുളത്ത് പന്ഥാകല്ലു പാര്, കന്യാകുമാരി കടിയ പട്ടണത്തെ കരകല്ല് പാര് എന്നിവിടങ്ങളിൽ ആണ് പുതിയ കണ്ടെത്തലെന്ന് പഠനം നടത്തിയ ഫ്രണ്ട്‌സ് ഓഫ് മറൈൻ ലൈഫ്(എഫ്എംഎൽ) പ്രവർത്തകർ അറിയിച്ചു. സാംകുട്ടി, ശ്രീനിവാസു, റോബർട്ട് പനിപ്പിള്ള, അനീഷ അനി ബെനഡിക്ട്, മുഹമ്മദ് സാദിക്, അബു സാലി എന്നീ എഫ്എംഎൽ വൊളന്റിയർമാരായിരുന്നു പഠനത്തിൽ പങ്കെടുത്തത്.
കടിയപട്ടണത്ത് കണ്ടെത്തിയ ജീവിക്ക് നിറ വിത്യാസവുമുണ്ട്. കരിജോയ റിസീ എന്നാണ് ശാസ്ത്രീയ നാമം. കടലിനടിയിൽ വച്ച് ഈ ജീവിയെ തൊടുമ്പോൾ ഇവ വിഷം വമിപ്പിച്ചു സ്വയം പ്രതിരോധിക്കുമെന്നതിനാൽ ചൊറിച്ചിൽ അനുഭവപ്പെടും. കണ്ടെത്തിയവയെല്ലാം തന്നെ 10 മുതൽ 12 വരെ മീറ്റർ ആഴമുള്ള കടലിലാണെന്നതും പ്രത്യേകം പഠന വിധേയമാക്കണമെന്നും കൂടുതൽ മേഖലകളിൽ പഠനം നടത്തണമെന്നും എഫ്എംഎൽ ആവശ്യപ്പെട്ടു.
2016 ജനുവരിയിലാണ് കോവളം കടലിൽ സ്നോ ഫ്ലേക് കോറലുകളുടെ സാന്നിധ്യം പ്രവർത്തകർ ആദ്യമായി കണ്ടെത്തിയത്. ലോകത്ത് ആദ്യമായി ഈ ജീവി സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത് 1972 ൽ ഹവായ്‌ലാണ്. 1990നു ശേഷം ഇന്ത്യയിൽ ആന്തമാൻ നിക്കോബാർ, ഗൾഫ് ഓഫ് മാന്നാർ, ഗൾഫ് ഓഫ് കാച് എന്നിവിടങ്ങളിൽ ഇവയെ കണ്ടെത്തി. ജൈവ വൈവിധ്യത്തിന് ദോഷം ചെയ്യുമെന്നതിനാൽ സമുദ്ര ശാസ്ത്രജ്ഞർ കരുതലോടെയാണ് ഇവയെ വീക്ഷിക്കുന്നത്.
English Summary: Invasive corals spread across Kovalam