ഡൽഹിയിൽ വായുനിലവാരം വീണ്ടും അപകടകരമായ നിലയിൽ!
Mail This Article
ഡൽഹി നഗരത്തിലെ വായുനിലവാരം വീണ്ടും അപകടകരമായ നിലയിൽ. തണുപ്പ് ഉയർന്നതും അയൽ സംസ്ഥാനങ്ങളിലെ കാർഷിക വിള അവശിഷ്ടങ്ങളുടെ കത്തിക്കലുമെല്ലാമാണു വായുനില വീണ്ടും മോശമാകാൻ കാരണം. 3 ദിവസത്തെ ഇടവേളയ്ക്കു ശേഷം ഒറ്റ ഇരട്ട വാഹന നിയന്ത്രണം വീണ്ടും ആരംഭിക്കും. വായുനില വരും ദിവസങ്ങളിലും മോശമാകാനാണു സാധ്യതയെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റീജനൽ ഫോർകാസ്റ്റിങ് സെന്റർ മേധാവി കുൽദീപ് ശ്രീവാസ്തവയുടെ വിശദീകരണം. തിങ്കളാഴ്ച എക്യുഐ 360 ആയിരുന്നെങ്കിൽ ഇന്നലെയതു 417ലെത്തി.
ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ (പിഎം) 2.5ന്റെ നില 292 എന്ന നിലയിലെത്തി. 0–60 വരെയാണു പിഎം 2.5ന്റെ സുരക്ഷിത നില. പിഎം 10ന്റെ നിലയാകട്ടെ 436 എന്ന നിലയിലെത്തി. സുരക്ഷിത നില 100 ആണ്. സംസ്ഥാനത്തെ 37 വായുനിരീക്ഷണ കേന്ദ്രങ്ങളിലും എക്യുഐ ഗുരുതരാവസ്ഥയാണു രേഖപ്പെടുത്തിയത്. സഫാറിന്റെ കണക്കനുസരിച്ചു നഗരത്തിലെ വായു മലിനീകരണത്തിന്റെ 25 ശതമാനവും കാർഷിക വിള അവശിഷ്ടങ്ങളാണ് കാരണം.
മറ്റ് കാരണങ്ങൾ
കാറ്റിന്റെ ശക്തി കുറഞ്ഞു.
തണുപ്പ് കഠിനമായി
അയൽ സംസ്ഥാനങ്ങളിലെ കാർഷിക വിള അവശിഷ്ടങ്ങളുടെ കത്തിക്കൽ
ഇന്ന് നവം.13
നിരോധനം ഇരട്ട അക്കത്തിന്
എക്യുഐ
ബവാന– 445
ആനന്ദ് വിഹാർ–442
വാസീർപ്പുർ– 442
ദ്വാരക–442
ഫരീദാബാദ്–404
ഗാസിയാബാദ്–445
ജി. നോയിഡ–436
നോയിഡ–436
ഇന്ന് ഒറ്റ അക്കം മാത്രം
3 ദിവസത്തെ ഇടവേളയ്ക്കു ശേഷം ഒറ്റ–ഇരട്ട വാഹന നിയന്ത്രണം ഇന്നു പുന:രാരംഭിക്കും. ഇന്ന് ഒറ്റ അക്ക വാഹനങ്ങൾക്കു റോഡിലിറങ്ങാം. ഇരട്ട അക്ക വാഹനങ്ങൾക്കാണു നിയന്ത്രണം. ഗുരുനാനാക്ക് ജയന്തിയെ തുടർന്നു കഴിഞ്ഞ രണ്ടു ദിവസം നിയന്ത്രണം ഒഴിവാക്കിയിരുന്നു.
English Summary: Air pollution in Delhi worsens to 'severe' category