ADVERTISEMENT

മനുഷ്യരുടെ പരിഹാസം ഏറെ കേൾക്കേണ്ടിവന്ന ജീവിയുടെ പേരാണ് സ്ലെണ്ടർ ലോറിസ് അഥവാ കുട്ടിത്തേവാങ്കിന്റേത്. കന്നടയിൽ കടുപാപ്പ എന്നും തമിഴിൽ കുട്ടിത്തേവാങ്ക് എന്നുമാണ് ഈ പാവത്താന്മാർ അറിയപ്പെടുന്നത്. തമിഴിലെ പേരുതന്നെ മലയാളികളും കടമെടുത്തു സിംഹളഭാഷയിൽ ഇവയുടെ പേര് മറ്റൊന്നാണ്, ഉലഹപുലുവ.

 

ഈ ജീവിക്ക് ഇന്ത്യൻ സിംഹളഭാഷയിലെ ലോക്കൽ പേരുകൾ എങ്ങനെവന്നു എന്നു സംശയിക്കേണ്ട,. ലോറിസ് എന്ന ജീവികൾ ലോകത്തിൽ ഇന്ത്യയിലും ശ്രീലങ്കയിലും മാത്രമേയുള്ളൂ. ദക്ഷിണേന്ത്യയിലെയും ശ്രീലങ്കയിലെയും മഴക്കാടുകൾ, ഇലപൊഴിയും വനങ്ങൾ, മുള്ളുകൾ നിറഞ്ഞ കുറ്റിക്കാടുകൾ, മുളങ്കാടുകൾ എന്നിവിടങ്ങളാണ് ഇവയുടെ താവളങ്ങൾ. ഏതുനേരവും മരമുകളിൽ കഴിയാനാണിഷ്ടം. ഇതിനൊരു കാരണമുണ്ട്. ഉയരങ്ങളിലാകുമ്പോൾ ശത്രുക്കളുടെ ശല്യം കുറയും. ഒപ്പം ഇഷ്ടഭക്ഷണമായ പ്രാണികളെ ഇഷ്ടം പോലെ കിട്ടുകയും ചെയ്യും.

 

രാത്രിയുണ്ട് പകലുറങ്ങിക്കഴിയുന്ന ലോറിസുകളെ വാനരവംശത്തിലാണ് ശാസ്ത്രജ്ഞർ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോറിസിഡേ എന്നാണ് കുടുംബപ്പേര്. ഈ കുടുംബത്തിൽ രണ്ടേരണ്ടിനം ജീവികളേ ലോകത്തിലുള്ളൂ-റെഡ്സ്ലെണ്ടർ ലോറിസും ഗ്രേ സ്ലെണ്ടർ ലോറിസും

വാനരവംശത്തിലാണെങ്കിലും സാധാരണ കുരങ്ങുകളേക്കാൾ വലിപ്പം വളരെ കുറവാണ്. നീളം വെറും 25 സെന്റീമീറ്റർ, ഭാരം ഏതാണ്ട് . 275 ഗ്രാം. നീണ്ടുമെലിഞ്ഞ കൈകളാണിവയ്ക്ക്, വാനരനെങ്കിലും വാലില്ല. മുഖത്തുനിന്നും മുന്നോട്ടുന്തിനിൽക്കുന്ന വലിയ കണ്ണുകളാണ് ഏറ്റവും പ്രധാന പ്രത്യേകത. പൊതുവേ പതുക്കെയാണ് സഞ്ചാരമെങ്കിലും  അക്രമഭീഷണിയുണ്ടാകുമ്പോൾ വേഗത്തിൽ മരംകയറി രക്ഷപ്പെടും. പ്രാണികൾ, ഇലകൾ, പൂക്കൾ തുടങ്ങിയവയാണ് ഭക്ഷണം. ശരാശരി ആയുസ് 12 മുതൽ 15 വർഷം വരെയാണ്.

 

കൂട്ടമായി കഴിയാനിഷ്ടപ്പെടുന്ന ലോറിസുകൾ ഇന്ന് വംശനാശഭീഷണിയിലാണ്. ഇവയ്ക്ക് ഔഷധമൂല്യമുണ്ടെന്ന ധാരണയിൽ മനുഷ്യൻ വേട്ടയാടുന്നതാണു കാരണം. ലോക വന്യജീവിസംഘടനയുടെ ഇന്ത്യൻ ഘടകം പശ്ചിമഘട്ടത്തിലെ ഇവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.

 

English Summary: A Particular Primate: Saving the Rare and Ancient Slender Loris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com