മഴവെള്ളം ഒഴുകിയെത്തുന്ന ചതുപ്പ് ജലാശയമായ ആവി സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കാസർകോട് വലിയപറമ്പ പഞ്ചായത്ത്. തടാക സമാനമായ ഇത്തരം മൂന്ന് ജലാശയങ്ങളിൽ ഒന്ന് മാത്രമാണ് ഇപ്പോൾ ഇവിടെ അവശേഷിക്കുന്നത്. തീരപ്രദേശത്തുള്ള ചതുപ്പ് ജലാശയങ്ങളെ വിളിക്കുന്ന പേരാണ് ആവി. ചേറ്റാവി, തടുക്കുന്നാവി, കൊത്തിമുറിച്ചാവി എന്നിവയായിരുന്നു വലിയപറമ്പ പഞ്ചായത്തിലെ പ്രധാന ആവികള്‍.
നാശത്തിന്റെ വക്കിലെത്തിയ ചേറ്റാവിയുടെ സംരക്ഷണത്തിനാണ് പഞ്ചായത്ത് ഭരണസമിതി മുൻകയ്യെടുത്തിരിക്കുന്നത്. ശുദ്ധജല മല്‍സ്യങ്ങളുടേയും ചതുപ്പു പക്ഷികളുടേയും ആവാസ കേന്ദ്രങ്ങളാണ് ആവികൾ. അരയോളം ചെളിയും കഴുത്തോളം വെള്ളവുമുള്ള തടാകത്തില്‍ മഴക്കാലത്ത് ധാരാളമായി മല്‍സ്യങ്ങൾ പ്രജനനത്തിന് എത്താറുണ്ട്. മതിയായ ശ്രദ്ധയും സംരക്ഷണവും ഇല്ലാത്തിനാല്‍ ചേറ്റാവിയും പതിയെ വിസ്മൃതിയിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് ഈ ജലാശയത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്നത്.
ആവി വൃത്തിയാക്കി അതിരുകെട്ടി സംരക്ഷിക്കുകയും പ്രദേശത്തേക്ക് റോഡ് സൗകര്യമൊരുക്കുകയുമാണ് ആദ്യപടി. പ്രദേശത്തേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതിയുമുണ്ട്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതർ ചേറ്റവി പ്രദേശം അളന്ന് തിട്ടപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങൾ പൂർത്തിയാക്കുക.
English Summary: Panchayath will help to protect water bodies in Valiyaparamba