യമുനയിൽ അമോണിയം അളവ് വർധിച്ചതു നഗരത്തിലെ ശുദ്ധജല വിതരണം തടസ്സപ്പെടുത്തി. ഡൽഹി വസീറാബാദിനു സമീപത്തു അമോണിയത്തിന്റെ അളവ് 3 പിപിഎം (പാർട്സ് പെർ മില്യൻ) ആയാണ് ഉയർന്നത്. ഇതോടെ ജലശുദ്ധീകരണം നിർത്തിവയ്ക്കേണ്ടി വന്നുവെന്നും പലയിടത്തേക്കുമുള്ള ജലവിതരണം തടസ്സപ്പെട്ടുവെന്നും ഡൽഹി ജല ബോർഡ് ഉപാധ്യക്ഷൻ രാഘവ് ഛദ്ദ വ്യക്തമാക്കി. ഹരിയാനയിലെ വ്യവസായ കേന്ദ്രങ്ങൾ അമിതമായി ഖരമാലിന്യവും വ്യവസായ മാലിന്യവും യമുനയിലേക്കു പുറന്തള്ളുന്നതാണ് പ്രതിസന്ധിക്കു കാരണമെന്ന് രാഘവ് ഛദ്ദ ആരോപിച്ചു.
ഈസ്റ്റ് ഡൽഹി, വടക്കു കിഴക്കൻ ഡൽഹി, സൗത്ത് ഡൽഹി ഭാഗങ്ങളിലും ന്യൂഡൽഹി കോർപറേഷൻ കൗൺസിലിനു കീഴിലുള്ള ചില ഭാഗങ്ങളിലും ജലവിതരണം തടസ്സപ്പെട്ടു. ‘ജലത്തിന്റെ ഉപയോഗത്തിൽ നിയന്ത്രണം വരുത്തണമെന്ന് അഭ്യർഥിക്കുന്നു. ജലവിതരണം തടസ്സപ്പെട്ട സ്ഥലങ്ങളിലേക്ക് വാട്ടർ ടാങ്കറുകൾ ക്രമീകരിച്ചിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു. ജലത്തിൽ അമോണിയം അളവ് വർധിച്ചതു സോണിയാ വിഹാർ, ചന്ദ്രവാൽ, ഓഖ്‌ല, ഭഗീരഥി എന്നിവിടങ്ങളിലെ ജല വിതരണ കേന്ദ്രങ്ങളെയും വസീറാബാദിലെ ജല ശുദ്ധീകരണ കേന്ദ്രത്തെയും ബാധിച്ചിട്ടുണ്ട്. മാലിന്യ വിഷയത്തിൽ ഉടൻ നടപടിയെടുക്കണമെന്നു ഹരിയാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു രാഘവ് ഛദ്ദ പറഞ്ഞു.
English Summary: Toxic foam floats on Yamuna river in Delhi