നാട്ടുകാരുമായി അടുത്തിടപഴകുന്ന കൊറ്റി കൗതുകമാകുന്നു. മലപ്പുറം വണ്ടൂര്‍ നടുവത്ത് നിന്നാണ് ഈ അപൂർവ കാഴ്ച. വീടിന്റെ പരിസരത്ത് സുബ്രഹ്മണ്യന്റെ തല കണ്ടാല്‍ മക്കളേക്കാള്‍ മുന്‍പ് ഒാടിയെത്തുക കൊറ്റിയാണ്. ഇഷ്ട ഭക്ഷണമായ ചെറുമല്‍സ്യങ്ങൾ സുബ്രഹ്മണ്യന്റെ കയ്യിലുണ്ടാവും. ഒറ്റയടിക്ക് പത്തിരുപത് ബത്തല്‍ മല്‍സ്യങ്ങള്‍ അകത്താക്കും. പിന്നാലെ വലിയ ശബ്ദമുണ്ടാക്കി വീട്ടുവളപ്പിലൂടെ പാറിപ്പറന്നു കളിക്കും.
മാസങ്ങൾക്ക് മുൻപാണ് പക്ഷിക്കുഞ്ഞിനെ വീടിന്റെ മുറ്റത്ത് വെച്ച് കുടുംബത്തിന് ലഭിക്കുന്നത്. കുഞ്ഞിനെ പൂച്ചയോ മറ്റോ ഉപദ്രവിക്കാതിരിക്കാൻ സാധ്യതയുളളതുകൊണ്ട് രണ്ടുമൂന്നു ദിവസം ഭക്ഷണം കൊടുത്ത് സംരക്ഷിച്ചു. അവിടെ തുടങ്ങി കൊറ്റിയും കുടുംബവും തമ്മിലുള്ള സ്നേഹബന്ധം.
രാവിലെ സുബ്രഹ്മണ്യനും മകൻ വിജേഷും ടാപ്പിങ് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ കൊറ്റി വീടിന്റെ മുകളില്‍ കാത്തിരിക്കുന്നുണ്ടാവും . പിന്നാലെ താഴേക്കിറങ്ങും. പതിവുപോലെ മൽസ്യം തീറ്റയായി നൽകും. ദിവസവും മൂന്നുനാലു തവണ മൽസ്യം നൽകും. വൈകുന്നേരം അഞ്ചു മണിയോടെ കൊറ്റി സ്ഥലം വിടും. നടുവത്ത് അങ്ങാടിയിലെ കൂറ്റൻ ചീനി മരത്തില്‍ മറ്റു പക്ഷികൾക്കൊപ്പമാണ് താമസം. രാവിലെ എട്ടു മണിയോട് കൂടി കൊറ്റി തിരിച്ച് വീട്ടിലെത്തും, ഇങ്ങനെ പോകുന്നു ഈ കൊറ്റിയും കുടുംബവും തമ്മിലുള്ള സൗഹൃദം. കൊറ്റിയും കുടുംബവുമായുളള അപൂർവ സൗഹൃദം നേരിട്ടു കാണാന്‍ ഒട്ടേറെ കാഴ്ചക്കാരുമെത്തുന്നുണ്ട്.