സിംഹങ്ങളെ പേടിച്ച് നദിയിലേക്കു ചാടി, പിന്നാലെ പാഞ്ഞെത്തിയത് മുതല; ഒടുവിൽ സംഭവിച്ചത്?
Mail This Article
ചെകുത്താനും കടലിനും ഇടയിൽ പെടുക എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ ഈ ചൊല്ല് ഒരു പാവം കാട്ടുപോത്തിന്റെ കാര്യത്തിൽ അന്വർഥമായി.സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിലാണ് സംഭവം നടത്ത്. ഒരുപറ്റം സിംഹങ്ങൾ ഓടിച്ചു കൊണ്ടുവന്ന കാട്ടുപോത്ത് സ്വയരക്ഷയ്ക്കായി ചാടിയിറങ്ങിയത് ഒരു നദിയിലേക്കായിരുന്നു. വെള്ളത്തിലേക്കെന്തായാലും സിംഹങ്ങൾ ചാടില്ലെന്ന ഉറപ്പിലാണ് കാട്ടുപോത്ത് നദിയിലേക്കിറങ്ങി മറുകര ലക്ഷ്യമാക്കി നീന്തിയത്.എന്നാൽ അവിടെയും ആശ്വസിക്കാൻ വകയില്ലായിരുന്നു. നദിയിലിറങ്ങിയ കാട്ടുപോത്തിലെ ലക്ഷ്യമാക്കി കൂറ്റൻ മുതലയാണ് പാഞ്ഞടുത്തത്.
മുതല കാലുകളിലും കൊമ്പിലും ശരീരത്തിലുമെല്ലാം പിടുത്തമിട്ടെങ്കിലും മുതലയെ കുതറിയെറിഞ്ഞ് വീണ്ടും സിംഹങ്ങൾ കാത്തു നിൽക്കുന്ന കരയിലേക്ക് കയറാൻ കാട്ടുപോത്ത് നിർബന്ധിതനായി. ഒടുവിൽ രണ്ടും കൽപ്പിച്ച് കരയിലേക്കു കയറിയ കാട്ടുപോത്ത് തന്നെ വളഞ്ഞ സിംഹങ്ങളെ സാഹസികമായി തുരത്തി അതിവിദഗ്ധമായി സമീപത്തു മേഞ്ഞിരുന്ന കാട്ടുപോത്തിൻ കൂട്ടത്തിനടുത്തെത്തി. കാട്ടുപോത്തിനെ ആക്രമിക്കാൻ പാഞ്ഞടുത്ത സിംഹക്കൂട്ടം കൂറ്റൻ കാട്ടുപോത്തുകൾ പാഞ്ഞുവരുന്നത് കണ്ടതോടെ സ്ഥലം കാലിയാക്കി. അങ്ങനെ പാവം കാട്ടുപോത്ത് രക്ഷപെടുകയും ചെയ്തു.
ക്രൂഗർ നാഷണൽ പാർക്കിലെത്തിയ ഒരു സംഘം വിനോദസഞ്ചാരികളാണ് അപൂർവ ദൃശ്യങ്ങൾ നേരിൽ കാണുകയും ക്യാമറയിൽ പകർത്തുകയും ചെയ്തത്. കാട്ടുപോത്തുകളും സീബ്രകളും മാനുകളും സ്ഥിരമായി വെള്ളം കുടിക്കാനിറങ്ങാറുള്ള ട്രാൻപോർട്ട് ഡാമിന്റെ സമീപത്ത് സന്ദർശനത്തിനെത്തിയതായിരുന്നു ഇവർ.ഇവിടെവച്ചാണ് ഒരുകൂട്ടം ഇമ്പാലകളെ ലക്ഷ്യമാക്കി സിംഹക്കൂട്ടം പായുന്നത് ശ്രദ്ധയിൽപെട്ടത്. ഇമ്പാലകളെ കിട്ടാതായതോടെ സിംഹങ്ങൾ നദിക്കരയിൽ വെള്ളം കുടിക്കാനിറങ്ങിയ കാട്ടുപോത്തിനെ ലക്ഷ്യമാക്കിയത്.
900 കിലോയിലധികമുള്ള കൂറ്റൻ കാട്ടുപോത്തിനെ ആക്രമിച്ചു കീഴടക്കുകയെന്നത് സിംഹങ്ങളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. കാര്യമെന്തായാലും സിംഹങ്ങളുടെയും മുതലയുടെയും പിടിയിൽ നിന്ന് കാട്ടുപോത്ത് രക്ഷപെട്ടതിന്റെ ആശ്വാസത്തിലായിരുന്നു സഞ്ചാരികൾ. ഏപ്രിൽ 9 ന് ഇവർ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ ഇപ്പോൾ തന്നെ 7 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.