ADVERTISEMENT

ബ്രസീലെന്നു കേട്ടാല്‍ നമുക്ക് ഓര്‍മ വരിക ആമസോണ്‍ നദിയും ആമസോണ്‍ വനമേഖലയുമാണ്. എന്നാല്‍ ആമസോണിനെ കൂടാതെ മറ്റൊരു പ്രധാനപ്പെട്ട വനമേഖല കൂടി ബ്രസീലിലുണ്ട്. അറ്റ്ലാന്‍റിക് എന്നറിയപ്പെടുന്ന ഈ വനമേഖല ബ്രസീലിന്‍റെ അറ്റ്ലാന്‍റിക് സമുദ്രത്തോടു ചേര്‍ന്നു തെക്കന്‍മേഖലയിലായാണ് കാണപ്പെടുന്നത്. ഈ അറ്റ്ലാന്‍റിക് മേഖലയില്‍ നിന്നാണ് ഓറഞ്ച് നിറമുള്ള ശരീരത്തിനുള്ളില്‍ തിളങ്ങുന്ന എല്ലുകളുള്ള ഒരു തവളയെ ഗവേഷകര്‍ കണ്ടെത്തിയത്. 

തിളങ്ങുന്ന ശരീരമുള്ള പല തവളകളെയും മുന്‍പ് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അതെല്ലാം തൊലിപ്പുറമേ തിളക്കമുള്ള തവളകളായിരുന്നു. എന്നാൽ മുകളില്‍ പറഞ്ഞതു പോലെ അറ്റ്ലാന്റികിലെ ഈ തവളകളുടെ ശരീരത്തിന് അകത്തെ എല്ലുകളിലാണ് തിളക്കം. ഇതാദ്യമായാണ് സുതാര്യമായ ശരീരമുള്ള ഒരു ഉഭയജീവിയെ കണ്ടെത്തുന്നത്. ആഴക്കടലില്‍ അടിത്തട്ടിനോടു ചേര്‍ന്നു ജീവിക്കുന്ന ചില ജീവികളില്‍ മാത്രമാണ് സാധാരണ സുതാര്യമായ ശരീരം കാണപ്പെടാറുള്ളത്. അതുകൊണ്ട് തന്നെ ഭൂമിയുടെ മേൽപരപ്പില്‍ തന്നെ ജീവിക്കുന്ന ശരീരത്തിന്‍റെ ഉള്‍വശം തിളങ്ങുന്ന ഈ തവളകള്‍ ഗവേഷകര്‍ക്കും അദ്ഭുതമാണ്.

പംപ്കിന്‍ റ്റോഡ്

മത്തങ്ങാ തവളകള്‍ എന്നർഥം വരുന്ന പംപ്കിന്‍ ടോഡ്‌ലറ്റ് എന്ന പേരാണ് ഈ കുഞ്ഞന്‍ തവളകള്‍ക്കു നല്‍കിയിരിക്കുന്നത്. ഇവയുടെ ഓറഞ്ച് നിറമാണ് ഈ പേരു ലഭിക്കാന്‍ കാരണം. തവളകളുടെ ശരീരത്തിലെ തലയോട്ടിയിലും നട്ടെല്ലിലുമുള്ള ഫ്ലൂറസെന്‍റ് വസ്തുക്കളാണ് അവയുടെ എല്ലുകള്‍ക്ക് തിളക്കം നല്‍കുന്നത്. ഫ്ലൂറസെന്‍റിന്‍റെ അംശം ശക്തിയുള്ളതായതു കൊണ്ടാണ് സാധാരണ തവളകളുടേതു പോലെ കട്ടിയുള്ള തൊലിയുണ്ടായിട്ടു പോലും ഇവയുടെ ശരീരം തിളങ്ങുന്നതായി തോന്നുന്നതെന്നും ഗവേഷകര്‍ പറയുന്നു. 

മനുഷ്യന്‍റെ വിരലിലെ നഖത്തിന്‍റെ മാത്രം വലുപ്പമേ ഇക്കൂട്ടത്തിലെ ഒരു ശരാശരി തവളക്കുണ്ടാകൂ. 12 മുതല്‍ 20 മില്ലീമീറ്റര്‍ വരെ വലുപ്പത്തിലാണ് ഇക്കൂട്ടത്തിലെ പൂര്‍ണവളര്‍ച്ചയെത്തിയ തവളകള്‍ കാണപ്പെടുന്നത്. ഈ തവളകളുടെ തിളക്കം മനുഷ്യര്‍ക്ക് പക്ഷേ നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാനാകില്ല. അള്‍ട്രാവയലറ്റ് ലാംപിന്‍റെ സഹായത്തോടെയാണ് ഗവേഷകര്‍ ഈ തവളയുടെ തിളക്കം കണ്ടെത്തിയത്.അതേസമയം പ്രകൃതിയിലെ മറ്റു പല ജീവികള്‍ക്കും ഇവ നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ സാധിച്ചേക്കുമെന്നാണു ഗവേഷകര്‍ കരുതുന്നത്.

ഇങ്ങനെ കരുതാന്‍ ഒരു കാരണവുമുണ്ട്. ശരീരത്തിന്‍റെ തിളക്കത്തിനൊപ്പം തന്നെ മറ്റൊരു പ്രത്യേകത കൂടി ഇവയ്ക്കുണ്ട്. മാരകമായ വിഷം അടങ്ങിയിരിക്കുന്നവയാണ് ഇവയുടെ ഫ്ലൂറസെന്‍റ് അസ്ഥികള്‍. അതുകൊണ്ട് തന്നെ ഈ തവളയെ ഭക്ഷിക്കാന്‍ ശ്രമിക്കുന്ന ഏതൊരു ജീവിയും വൈകാതെ മരണമടയും. ഒരു പക്ഷേ ഈ തവളകളുടെ ശത്രുക്കളാകാന്‍ സാധ്യതയുള്ള പല ജീവികള്‍ക്കും ഇവയുടെ തിളക്കം കാണാന്‍ സാധിക്കുന്നതിലൂടെ ഇവയെ ഒഴിവാക്കി പോകാനാകും എന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്നാൽ ഇതു സംബന്ധിച്ച തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. 

സ്വയം കേള്‍ക്കാന്‍ കഴിയാത്ത ശബ്ദം

നിറത്തിലും തിളക്കത്തിലും വിഷത്തിലും മാത്രമല്ല ശബ്ദത്തിലും ഈ തവളകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. ഇവയിലൊന്നാണ് ഇണയെ കണ്ടെത്താന്‍ പംപ്കിന്‍ തവളകള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍. ഈ ശബ്ദം പുറപ്പെടുവിക്കുന്ന തവളകള്‍ക്ക് സ്വന്തം ശബ്ദം കേള്‍ക്കാനാകില്ല. ചെവിയില്‍ ഒരു അസ്ഥി ഇല്ലാത്തതാണ് ഈ ശബ്ദം കേള്‍ക്കാനാകാത്തതിന്‍റെ കാരണം. അതേസമയം മറ്റ് പംപ്കിന്‍ തവളകള്‍ ഇണയെ വിളിക്കുന്ന ശബ്ദം എങ്ങനെ മറ്റൊരു പംപ്കിന്‍ തവളയ്ക്കു കേള്‍ക്കാന്‍ കഴിയും എന്നതാണ് ഗവേഷകരെ കുഴയ്ക്കുന്ന മറ്റൊരു ചോദ്യം. ചെവിയിലൂടെ അല്ലാതെ ഈ ശബ്ദം തിരിച്ചറിയാന്‍ പംപ്കിന്‍ തവളകള്‍ക്ക് മറ്റെന്തെങ്കിലും വഴികളുണ്ടോ എന്നതാണ് ഇപ്പോള്‍ ഇവര്‍ പരിശോധിച്ചു വരുന്നത്. 

കൂടാതെ സ്വന്തം ശബ്ദം മാത്രമല്ല, സ്വന്തം ശരീരത്തിലെ തിളങ്ങുന്ന എല്ലുകളെക്കുറിച്ചും ഇവയ്ക്കറിവുണ്ടോ എന്ന കാര്യവും ഗവേഷകര്‍ കണ്ടെത്തിയിട്ടില്ല. ഒരു പംപ്കിന്‍ തവളയ്ക്ക് സ്വന്തം ശരീരത്തിലെയോ മറ്റ് പംപ്കിന്‍ തവളകളുടെ ശരീരത്തിലെയോ തിളക്കം കാണാനാകുമോ എന്നതാണ് ഗവേഷകര്‍ പരിശോധിച്ചു വരുന്ന കാര്യങ്ങളിലൊന്ന്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com