ADVERTISEMENT

ജന്തുലോകത്തെ മഹാബലി എന്നു വിശേഷിപ്പിക്കാവുന്ന പാതാളത്തവളയുടെ സാന്നിധ്യം എടത്തനാട്ടുകരയിൽ ഇത്തവണയും കണ്ടെത്തി. സൈലന്റ് വാലി ബഫർസോണിനോടു ചേർന്നുകിടക്കുന്ന വനാതിർത്തിയിലാണ് 2 പാതാളത്തവളകളെ കണ്ടത്. എടത്തനാട്ടുകര ഗവ.എച്ച്എസ്എസ് രസതന്ത്രം അധ്യാപകനും പ്രകൃതിസ്നേഹിയുമായ സി.ജി.വിപിനും മണ്ണാർക്കാട് കല്ലടി സ്‌കൂൾ അധ്യാപകൻ എടത്തനാട്ടുകര പടിഞ്ഞാറേപ്പള്ള സുബൈറിന്റെ മകനും പെട്രോകെമിക്കൽ എൻജിനീയറിങ് ബിരുദധാരിയുമായ നിഹാൽ ജെബിനുമാണ് ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്. വർഷത്തിൽ ഒരിക്കൽ മാത്രം ഭൂമിക്കടിയിൽനിന്നു പുറത്തുവരുന്ന ഇവയുടെ അപൂർവ ചിത്രം പകർത്തുവാനും ഇവർക്ക് സാധിച്ചു. രാത്രിയിൽ ഏറെ പ്രയാസപ്പെട്ടാണ് മേഖലയിൽ ഇരുവരും എത്തിയത്. ഇണചേരുന്ന ചിത്രമാണ് ലഭിച്ചത്. പ്രജനനത്തിൽ ഏറെ പ്രത്യേകതകളുള്ള ജീവിയാണ്. 

വംശം നിലനിർത്താനായി വർഷത്തിൽ ഒരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നും പുറത്തു വരുന്ന തവളകൾ. കേൾക്കുമ്പോൾ അദ്ഭുതം തോന്നുന്നുണ്ടല്ലേ. 1200 ലക്ഷം വർഷം മുമ്പ് ഉണ്ടായതെന്നു കരുതപ്പെടുന്ന പാതാള തവളകൾ കേരളത്തിലെയും തമിഴ്നാട്ടിലേയും പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണപ്പെടുന്നവയാണ്. പാതാളത്തവളകൾ വർഷത്തിലൊരിക്കൽ മാത്രമേ മണ്ണിന്റെ അടിയിൽ നിന്നും പുറത്തുവരികയുള്ളൂ. അതും പ്രജനനത്തിനായി മാത്രം. മൺസൂണിനു മുമ്പുള്ള മഴക്കാലത്താണ് ഇവ പുറത്തെത്തുന്നത്.

പുതുമഴയിൽ പുനർജനിക്കുന്ന നീരൊഴുക്കിനു വേണ്ടി വർഷത്തിലെ 364 ദിവസവും മണ്ണിന്റെ അടിയിൽ 1.5 മീറ്റർ വരെ ആഴത്തിൽ കാത്തിരിക്കുന്ന പാതാള തവളകൾ മേയ് പകുതിക്കു ശേഷമേ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങൂ. ഇണയെ ആകർഷിക്കാനുള്ള പ്രത്യേക കരച്ചിലാണ് ആദ്യം തുടങ്ങുക. കരച്ചിൽ കേട്ടെത്തുന്ന പെൺതവള ആണിനേയും പുറത്ത് ചുമന്നുകൊണ്ട് തുരങ്കത്തിലൂടെ മണ്ണിനു മുകളിലേക്കു വരും.

 Purple frog

ഉള്ളിൽ 2000 മുതൽ 4000 വരെ മുട്ടകളുമായി രാത്രി മണ്ണിന് മുകളിലെത്തുന്ന പെൺതവളകൾ സുരക്ഷിതമായ ഒരിടം കണ്ടെത്തി പുറത്തുവിടുന്ന മുട്ടകളിൽ ആൺതവള ബീജം വീഴ്ത്തുന്നതോടെ പ്രജനനം നടക്കും. 7 ദിവസംകൊണ്ട് മുട്ടകൾ വിരിഞ്ഞ് രൂപപ്പെടുന്ന വാൽമാക്രികൾ 110 ദിവസംകൊണ്ട് പൂർണ വളർച്ചയെത്തി അന്നു തന്നെ മണ്ണിനടിയിലേക്കു പോകും. പിന്നീട് ഒരു വർഷം കഴിഞ്ഞേ വംശം നിലനിർത്താൻ ഇണയുമായി ഇവ പുറത്തു വരൂ.

ചിതലാണ് ഇവയുടെ പ്രധാന ആഹാരം. പാതാളത്തവളകളിലെ ആണിന് 5 സെൻറീമീറ്ററും പെണ്ണിന് 10 സെൻറീമീറ്ററും നീളമുണ്ടാകും. ലണ്ടൻ സുവോളജിക്കൽ സൊസൈറ്റിയുടെ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിൽ 3മത്തെ സ്ഥാനക്കാരായ നാസികാ ബത്രാക്കസ് സഹ്യാദ്രിയെന്‍സിസ് എന്ന ശാസ്ത്ര നാമമുള്ള പാതാളത്തവള പുറത്തു വരുന്ന ദിവസം മഴ പെയ്യുന്നു എന്നുള്ളത് ഗവേഷകരെ ഇപ്പോഴും വിസ്മയിപ്പിക്കുന്ന കാര്യമാണ്.

നാസികാ ബട്രക്കസ് സഹ്യാദ്രിയെന്‍സിസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പാതാളത്തവളയെ മുൻപ് ഇടുക്കി ജില്ലയിലും കോതമംഗലം, എരുമേലി, സൈലന്റ് വാലി, തൃശ്ശൂര്‍, തമിഴ്‌നാട്ടിലെ ശങ്കരന്‍കുടി തുടങ്ങിയ സ്ഥലങ്ങളിലും കണ്ടെത്തിയിരുന്നു. സംസ്‌കൃതവാക്കായ നാസിക, ഗ്രീക്കുപദമായ തവള എന്നര്‍ഥമുള്ള ബത്രാക്കസ്, ഇവയെ കണ്ടുവരുന്ന സഹ്യാദ്രി എന്നീ പദങ്ങളില്‍നിന്നാണ് നാസികാ ബത്രാക്കസ് സഹ്യാദ്രെൻസിസ് എന്ന ശാസ്ത്രീയനാമം ഉണ്ടായത്. 

ആഫ്രിക്കയുടേയും ഏഷ്യയുടേയും ഇടയിലുള്ള ദ്വീപായ സീഷെൽസിൽ കാണുന്ന സൂഗ്ലോസിടെ എന്ന തവളകളുമായി പാതാളത്തവളകൾക്ക് ബന്ധമുണ്ടെന്ന് ഡൽഹി സർവകലാശാലയിലെ പ്രഫസർ ഡോ. എസ്. ഡി ബിജുവും, ബെൽജിയന്‍ ജന്തുശാസ്ത്രജ്ഞനായ ഫ്രാങ്കി ബൊസ്യൂടും നേരത്തേ കണ്ടെത്തിയിട്ടുണ്ട്.

പാതാളത്തവളകളെ തേടിയുള്ള യാത്രയ്ക്ക് പ്രചോദനം

വനംവകുപ്പിനു വേണ്ടി വന്യജീവി സങ്കേതങ്ങളിൽ പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ സന്ദീപ് ദാസും സംഘവും നടത്തുന്ന ഉഭയ ഉരഗ ജീവി കണക്കെടുപ്പുകളിൽ പങ്കെടുത്തിട്ടുള്ള അനുഭവവും വിവരങ്ങളുമാണ് ഇവർക്ക് പാതാളത്തവളകളെ തേടിയുള്ള യാത്രയ്ക്ക് പ്രചോദനമായത്. കഴിഞ്ഞ നാലു വർഷമായി മൺസൂണിനു തൊട്ടുമുൻപ് ഇവർ മേഖലയിൽ അന്വേഷണം നടത്തുന്നുണ്ട്. മുൻപ് ഒരിക്കൽ മാത്രമാണ് ഇവയുടെ ഇണചേരുന്ന ചിത്രം പകർത്താൻ കഴിഞ്ഞത്. 

 Purple frog

കാലങ്ങളായി കാടിനെ ആശ്രയിച്ചും കാടിനോടു ചേർന്നും ജീവിക്കുന്ന മനുഷ്യർക്ക് സുപരിചിതമായ ജീവിയാണ് ഇവയെങ്കിലും 2003ലാണ് മലയാളിയായ ഡോ.ബിജുവിലൂടെ നാസിക ബട്രാക്കസ് സഹ്യാദ്രേൻസിസ് എന്ന ശാസ്ത്രീയനാമം ഉള്ള പർപ്പിൾ ഫ്രോഗ് എന്ന പാതാളത്തവളയെ ശാസ്ത്രലോകം പരിചയപ്പെടുന്നത്. മണ്ണിനടിയിലാണ് ഇവ ജീവിക്കുന്നത് എന്ന് ആദ്യകാല പഠനത്തിൽ കണ്ടുപിടിച്ചുവെങ്കിലും പ്രജനനത്തെക്കുറിച്ചും മറ്റുമുള്ള കൂടുതൽ പഠനങ്ങൾ നടക്കുന്നത് ഏകദേശം 10 വർഷത്തിനു ശേഷം മാത്രമാണ്. 

ചിതലുകളെയും മണ്ണിരകളെയും ചെറുപ്രാണികളെയും തിന്നുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവയുടെ മുഖ്യ ആഹാരം എന്താണെന്നോ ഇരതേടുന്നതിനെക്കുറിച്ചോ ഇപ്പോഴും വ്യക്തതയില്ല. പശ്ചിമഘട്ട മലനിരകളുടെ കാലാവസ്ഥ അനുസരിച്ചു പരിണമിച്ചതാണ് ഇവ എന്ന് തോന്നിക്കുമാറാണ് പ്രജനനവും ജീവിതരീതിയും. മഴക്കാലത്തു കുത്തിയൊലിക്കുന്നതും എന്നാൽ വേനലിൽ വറ്റിവരളുന്നതുമായ, പാറക്കെട്ടുകൾ ഉള്ള അരുവികൾ/വെള്ളച്ചാട്ടങ്ങൾ ആണ് ആവാസ വ്യവസ്ഥ.

അത്തരത്തിലുള്ള അരുവികൾ ആദ്യ മഴയ്ക്ക് പുനർജനിക്കുമ്പോൾ പ്രജനനം നടത്തുന്നതിലൂടെ ജലത്തിലെ മത്സ്യങ്ങൾ അടക്കമുള്ള മറ്റു ശത്രുക്കളിൽ നിന്ന് ഇവയുടെ വാൽമാക്രികൾ രക്ഷപ്പെടുന്നു. പാതാൾ, കുറവൻ, കുറത്തി, കോട്രാൻ, പതയാൾ, പന്നിമൂക്കൻ, പാറമീൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. തമിഴ്‌നാട്ടിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിന് ഔദ്യോഗിക തവള

കേരളത്തിന് ഔദ്യോഗിക മത്സ്യവും ചിത്രശലഭവുമെല്ലാം തീരുമാനമായതിനു പിന്നാലെ സംസ്ഥാന തവളയും യാഥാർഥ്യമാകാൻ അരങ്ങൊരുങ്ങുന്നു. പർപ്പിൾ ഫ്രോഗ്’ എന്നറിയപ്പെടുന്ന പാതാളത്തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന നിർദേശം വന്യജീവി ഉപദേശക ബോർഡിന്റെ അടുത്ത യോഗത്തിൽ മുന്നോ‍ട്ടുവയ്ക്കാനാണു ഗവേഷകരുടെ തീരുമാനം. കേരള വനഗവേഷണ ഇൻസ്റ്റ്യൂട്ടിൽ തവളകളെക്കുറിച്ചു ഗവേഷണം നടത്തുന്ന സന്ദീപ്ദാസ് ആണ് ഈ നീക്കത്തിനു തുടക്കം കുറിച്ചത്.

‘നാസികബത്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നു ശാസ്ത്രീയ നാമമുള്ള പാതാളത്തവളയെയാണു സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാക്കാൻ നിർദേശം സമർപ്പിക്കുന്നത്. ഇതിനു പന്നിമൂക്കൻ തവളയെന്നും പേരുണ്ട്. പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇതിനെ കാണുന്നത്. ഇതിന്റെ ഒരു അടുത്ത ചാർച്ചക്കാരൻ ആഫ്രിക്കയിലെ മഡഗാസ്ക‌റിനു സമീപമുള്ള സെയ്ഷേൽസ് ദ്വീപുകളിലാണുള്ളത്. ഏഷ്യയും ആഫ്രിക്കയും തുടർച്ചയായ വൻകരകളാണെന്നതിന്റെ സൂചന കൂടിയാണിത്.

ഡൽഹി സർവകലാശാലയിലെ പ്രഫ.എസ്.ഡി.ബിജുവും ബ്രസൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണ് 2003 ൽ ഇടുക്കിയിൽ നിന്ന് ഈ തവളയെ കണ്ടെത്തിയത്. എന്നാൽ അതിനു മുൻപു തന്നെ ഇതിനെക്കുറിച്ചുള്ള പരാമർശം സുവോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ നടത്തിയിരുന്നു. ബുദ്ധമയൂരിയെ ഈയിടെ ഔദ്യോഗിക ചിത്രശലഭമായി പ്രഖ്യാപിച്ചിരുന്നു. മാവേലിത്തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിച്ചാൽ ഔദ്യോഗിക തവളയുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറും.

പന്നിമൂക്കനു പകരം ‘മാവേലിത്തവള’

വാൽമാക്രി ഘട്ടം കഴിഞ്ഞാൽ പാതാളത്തവള മണ്ണിനടിയിലേക്കു പോകും. പിന്നെ വർഷത്തിൽ ഒരിക്കൽ പ്രജനനത്തിനു വേണ്ടി മാത്രമാണ് ഇതു ഭൂമിക്കു മുകളിലേക്കു വരുന്നത്. അതുകൊണ്ടു തന്നെ പാതാളത്തവള, പന്നിമൂക്കൻ തവള എന്നീ പേരുകൾക്കു പകരം മാവേലിത്തവള എന്ന പേരിൽ വേണം ഇതിനെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാക്കാൻ എന്നാണു സന്ദീപ്ദാസിന്റെ നിർദേശം. പാതാളത്തിൽ നിന്നു വർഷത്തിലൊരിക്കൽ മാത്രം കേരളത്തിലെത്തുന്ന മഹാബലിയെ സൂചിപ്പിക്കുന്നതാവണം പേർ എന്ന ചിന്തയും ഇതിനു പിന്നിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com