കാത്തിരുന്ന മഴയെത്തി, കുളക്കൊക്കുകൾക്കായി കൊറ്റില്ലങ്ങൾ ഒരുങ്ങുന്നു
Mail This Article
മഴയാരംഭം കൊക്കുകളുടെ പ്രജനനകാലം കൂടിയാണ്. കണ്ണൂർ സ്റ്റേഡിയം കോർണറിലുള്ള മഴമരങ്ങൾ വർഷംതോറും നൂറുകണക്കിന് പക്ഷിക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്ന ജില്ലയിലെ പ്രധാന കൊറ്റില്ലങ്ങളിൽ ഒന്നാണ്. ഒരേസമയം തന്നെ കൂട് നിർമാണവും, അടയിരിക്കലും കുഞ്ഞിന് തീറ്റ കൊടുക്കലുമായി തിരക്കിലാവും പക്ഷികളെല്ലാം. തണ്ണീർത്തടങ്ങളുടെ ശോഷണത്തിനിടയിലും നഗരത്തിരക്കുകളിൽ ഇത്തരം വാസസ്ഥാനങ്ങൾ നിലനിൽക്കുന്നത് പ്രകൃതി സ്നേഹികൾക്ക് പ്രതീക്ഷ നൽകുന്നു.
അവർ നഗരപ്പക്ഷികൾ
ആൾത്തിരക്കുകൾക്കിടയിൽ മരങ്ങളിൽ വലിയ കോളനികളായാണ് നീർപ്പക്ഷികൾ കാണപ്പെടുന്നത്. വേനൽ മൂർച്ഛിച്ചുകഴിഞ്ഞ് മഴക്കാലം അടുക്കുമ്പോഴാണ് കുളക്കൊക്കുകളും മറ്റനേകം നീർപ്പക്ഷികളും കൂടുവയ്ക്കുന്നത്. ഇത്തരം സ്ഥലങ്ങളാണ് കൊറ്റില്ലം എന്നറിയപ്പെടുന്നത്. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും പണ്ട് കൊറ്റില്ലങ്ങൾ ഉണ്ടായിരുന്നു. വയനാട്ടിലെ പനമരത്തും കോട്ടയം കുമരകത്തുമാണ് പേരുകേട്ട കൊറ്റില്ലങ്ങൾ ഉള്ളത്. പക്ഷിവേട്ടയും മരംമുറിക്കലും കാരണം ഇവ നശിപ്പിക്കപ്പെട്ടു. രണ്ടോമൂന്നോ മാസം നീളുന്ന പ്രജനനകാലത്തെ ബുദ്ധിമുട്ടു സഹിക്കാൻ കഴിഞ്ഞാൽ ഈ പക്ഷിവംശം ചിറകടിച്ചു നിൽക്കും.
കീടങ്ങളെയും മറ്റും തിന്നു തണ്ണീർത്തടങ്ങൾ സജീവമാക്കിയും കൃഷി സംരക്ഷിച്ചും ഇവ തിരിച്ചു സ്നേഹിക്കും. മീനാണ് പ്രധാന ഭക്ഷണം. ചെറുപ്രാണികളേയും തിന്നും. ആവാസകേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനും വംശനാശം തടയുന്നതിനും പാരിസ്ഥിതിക സേവനങ്ങളും മുന്നിൽ കണ്ടാകണം സംരക്ഷണം.
1) ഇണകളായ കുളക്കൊക്കുകൾ ഒരുമിച്ചാണ് കൂടു നിർമിക്കുന്നത്. പലപ്പോഴും കൂട് നിർമാണ സമയത്ത് തന്നെയാണ് ഇവർ ഇണചേരുന്നത്.
2) ഒന്നു മുതൽ മൂന്ന് മുട്ടകൾ വരെയാണ് കുളക്കൊക്കുകളുടെ കൂട്ടിൽ സാധാരണയായി കാണപ്പെടുക.
3) 18 മുതൽ 24 ദിവസം വരെ ഇവ അടയിരിക്കും.