ഭവാനിപ്പുഴയിലെ കുത്തൊഴുക്കിൽപെട്ടു വന്യമൃഗങ്ങൾ; അടിതെറ്റി കാട്ടാനക്കൂട്ടം
Mail This Article
ഭവാനിപ്പുഴയിൽ കാട്ടാനകളും കാട്ടുപോത്തുകളും കുത്തൊഴുക്കിൽപെട്ടു. ഇന്നലെ രാവിലെയാണ് പൊട്ടിക്കൽ വനത്തിനടുത്ത് ആനകൾ ഒഴുക്കിൽപെട്ടത്. 8 അംഗ സംഘത്തിലെ കുട്ടിയാണ് ആദ്യം ഒഴുക്കിന്റെ തീവ്രത അറിയാതെ പുഴയിലിറങ്ങിയത്.
അടിതെറ്റി ഒഴുകി നീങ്ങിയ കുട്ടിയെ രക്ഷിക്കാൻ അമ്മയാന പിന്നാലെയിറങ്ങി. 100 മീറ്ററോളം ദൂരം ഒഴുകി നീങ്ങിയെങ്കിലും കുട്ടിക്കൊമ്പനെ രക്ഷിക്കാൻ പിടിയാനയ്ക്ക് കഴിഞ്ഞു. രാത്രി ചീരക്കടവിൽ നിന്നു കർഷകർ തുരത്തിവിട്ട ആനക്കൂട്ടമാണ് പൊട്ടിക്കല്ലിനടുത്ത് എത്തിയത്. ഇതിനു സമീപത്തു തന്നെയാണ് കാട്ടുപോത്തുകൾ ഒഴുക്കിൽപെട്ടത്. ഇവ പിന്നീട് കരകയറി വനത്തിലേക്കു മടങ്ങി.
മഴ: അധികൃതർ ഉണർന്നിട്ടില്ലെന്നു പരാതി
ദുരിതത്തിലാഴ്ത്തി മഴ തുടരുമ്പോഴും അധികൃതർ അട്ടപ്പാടിയിലേക്ക് എത്തിനോക്കിയില്ലെന്നു പരാതി. ഷോളയൂർ തോട്ടം മേഖലയിൽ കനത്ത നാശമുണ്ടാക്കി മഴ തുടങ്ങിയിട്ട് 5 ദിവസമായി. ആയിരത്തോളം തൊഴിലാളികളാണ് പണിയില്ലാതായത്. ഗതാഗതവും വൈദ്യുതിയും കുടിവെള്ളവും പുനഃസ്ഥാപിക്കാനായിട്ടില്ല. അടിയന്തിര നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെയില്ല. അട്ടപ്പാടിയിൽ ലഭ്യമായ സംവിധാനങ്ങൾ ഉപയോഗിച്ച് മാത്രമാണ് സ്ഥിതിഗതികൾ നേരിടുന്നത്.
വിവരങ്ങൾ യഥാസമയം ജില്ലാ–സംസ്ഥാന ഭരണകൂടങ്ങൾക്കു കൈമാറുന്നതിൽ ഉദ്യോഗസ്ഥ സംവിധാനം വേണ്ട വിധത്തിൽ പ്രവർത്തിക്കുന്നില്ല എന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. പ്രാദേശിക ഭരണകൂടവും ജനപ്രതിനിധികളും അവസരത്തിനൊത്ത് ഉയരുന്നില്ലെന്നും ജനം പറയുന്നു.