മൂന്നാം കൊമ്പിലൂടെ കീർത്തി നേടിയ കാലടി ഗണേശൻ ചരിഞ്ഞു
Mail This Article
ഉത്സവപ്പറമ്പുകൾക്ക് ആവേശമായിരുന്ന മുക്കൊമ്പൻ കാലടി ഗണേശൻ ചരിഞ്ഞു. 2 ദിവസമായി വാർധക്യസഹജമായ അസുഖങ്ങളാൽ അവശനായിരുന്നു. ഇന്നലെ രാവിലെ പാപ്പാന്മാരെത്തിയപ്പോൾ കൊറ്റമത്തെ പറമ്പിൽ ആന ചരിഞ്ഞു കിടക്കുകയായിരുന്നു. കൊറ്റമം കുന്നത്തോട്ടത്തിൽ ടോമിയുടേതാണു ആന. 55 വയസ്സുണ്ട്. 2 വലിയ കൊമ്പുകൾക്കു പുറമേ ഇടത്തെ കൊമ്പിനോടു ചേർന്നു മുകളിലായി കോമ്പല്ലു പോലെ ചെറിയ ഒരു കൊമ്പ് കൂടിയുണ്ട്.
അതിനാൽ മുക്കൊമ്പൻ എന്നാണു കാലടി ഗണേശൻ അറിയപ്പെടുന്നത്. കേരളത്തിൽ മുക്കൊമ്പുള്ള മറ്റു നാട്ടാനകളില്ലെന്നാണ് ആന ഉടമകളുടെ അറിവ്. 9.25 അടി ഉയരമുള്ള ഗണേശന്റെ കൊമ്പ് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ശാന്ത പ്രകൃതക്കാരനായിരുന്നു. ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കാനാണു പ്രധാനമായും കൊണ്ടു പോയിരുന്നത്.
ആറാട്ടുപുഴ പൂരത്തിനാണ് അവസാനമായി എഴുന്നള്ളിച്ചത്. മഴക്കാല ചികിത്സകൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. 3 വർഷം മുൻപ് ഉഴവൂരിൽ നിന്നാണു ടോമി ആനയെ വാങ്ങിയത്. ബിജു നെല്ലിമോളം, ജിതിൻ കീഴില്ലം എന്നിവരാണു പാപ്പാന്മാർ. വെറ്ററിനറി ഡോക്ടർമാർ ആനയെ പരിശോധിച്ചു.പോസ്റ്റ്മോർട്ടത്തിനുശേഷം മുളങ്കുഴിയിൽ കാടിനുള്ളിൽ സംസ്കരിക്കും.