നെയ്യാറിൽ ഓണക്കാഴ്ചയായി സിംഹങ്ങളെത്തും; ഇപ്പോൾ മൃഗശാലയിൽ വിശ്രമത്തിൽ
Mail This Article
തിരുവനന്തപുരം നെയ്യാർ സഫാരി പാർക്കിലേക്ക് ഏക പെൺ സിംഹം സിന്ധുവിന് കൂട്ടായി ഗുജറാത്തിൽ നിന്ന് എത്തിച്ച രണ്ടു സിംഹങ്ങൾ മൃഗശാലയിൽ വിശ്രമത്തിൽ. ഇവരെ കാണാൻ മൃഗശാലയിൽ സന്ദർശക വിലക്കുണ്ട്. സഫാരി പാർക്ക് അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്നതിനാലാണു സിംഹങ്ങളെ മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്നത്.
ടെംപോ ട്രാവലറിലെ ദിവസങ്ങൾ നീണ്ട യാത്രക്ക് ശേഷം പരിപൂർണ വിശ്രമത്തിലാണ് നാഗരാജും രാധയും. രണ്ടും ഏഷ്യൻ സിംഹങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. ദിവസവും പോത്തിറച്ചിയും വെള്ളവും നൽകുന്നതായി മൃഗശാലാ അധികൃതർ പറഞ്ഞു . ഞായറാഴ്ച പുലർച്ചെയാണ് ആറര വയസ്സുകാരി രാധയും പത്തു വയസ്സുകാരൻ നാഗരാജും തലസ്ഥാനത്ത് എത്തിയത്.
തേക്കടിയിൽ നിന്നുള്ള ജോർജ് മലയണ്ണാനെയും കോടനാട് ഉണ്ടായിരുന്ന രണ്ടര വയസ്സുള്ള മലയണ്ണാനെയും നൽകിയാണ് ഗുജറാത്തിൽ നിന്ന് ഇവയെ കൊണ്ടു വന്നത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി അടുത്ത മാസം ആദ്യം സഫാരി പാർക്ക് തുറക്കുന്നതോടെ സിംഹങ്ങളും അവിടെ എത്തും.ഓണത്തിന് പാർക്കിലെത്തുന്നവർക്കു കാഴ്ചയായി പുതിയ സിംഹങ്ങൾ ഉണ്ടാകും. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.ഇ.കെ.ഈശ്വരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിംഹങ്ങളെ തലസ്ഥാനത്ത് എത്തിച്ചത്.