പരുന്തും മൂർഖൻപാമ്പും നേർക്കുനേർ; കനത്ത പോരാട്ടം, ഒടുവിൽ സംഭവിച്ചത്?
Mail This Article
പരുന്തുകൾ പാമ്പുകളെ വേട്ടയാടുന്നത് സാധാരണമാണ്. വിഷമുള്ളതെന്നോ ഇല്ലാത്തതെന്നോ എന്ന വ്യത്യാമൊന്നും പരുന്തുകൾക്കില്ല. മൂർഖൻ പാമ്പിനെ വേട്ടയാടിയ പരുന്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ചെന്നെ നഗരത്തിനു സമീപമുള്ള പുല്ലു നിറഞ്ഞ പ്രദേശത്താണ് വിശന്നു വലഞ്ഞ പരുന്തും മൂർഖൻ പാമ്പും തമ്മിലുള്ള വാശിയേറിയ പോരാട്ടം അരങ്ങേറിയത്.
ഇരയ്ക്കായി പരുന്തും ജീവൻ രക്ഷിക്കാനായി പാമ്പും പഠിച്ചപണി പതിനെട്ടും പയറ്റി. പത്തിവിടർത്തി നിന്ന് പരുന്തിനെ പ്രതിരോധിക്കാനൊക്കെ മൂർഖൻ പാമ്പ് ശ്രമിക്കുന്നുണ്ടായിരുന്നു. ഏകദേശം അരമണിക്കൂറോളം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ പാമ്പിന് ഒടുവിൽ തോൽവി സമ്മതിക്കേണ്ടി വന്നു. പരുന്തിന്റെ കൂർത്ത നഖങ്ങൾ പാമ്പിന്റെ ശരീരത്തിൽ ആഴ്ന്നിറങ്ങി.
വന്യജീവി ഫൊട്ടോഗ്രഫറായ കാർത്തിക് രാമമൂർത്തിയാണ് ഈ അപൂർവ നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയത്. കഴിഞ്ഞ 8 വർഷമായി കാർത്തിക് രാമമൂർത്തി പക്ഷികളുടെ ഇരതേടൽ നിമിഷങ്ങൾ ക്യാമറയിൽ പകർത്തുന്നു. എന്നാൽ ഇത്രയും മികച്ച ചിത്രങ്ങൾ പകർത്താൻ ഇതുവരെയും സാധിച്ചിട്ടില്ലെന്ന് കാർത്തിക് വ്യക്തമാക്കി. ഒരുപാട് കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സ്വപ്നമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്.
പാടശേഖരത്തിനു സമീപമുള്ള പുല്ലുനിറഞ്ഞ പ്രദേശത്തായിരുന്നു പരുന്തും മൂർഖനും തമ്മിലുള്ള വാശിയേരിയ പോരാട്ടം നടന്നത്. ഇവിടേക്കെത്തി ചിത്രങ്ങളെടുക്കാൻ ഏറെ പണിപ്പെടേണ്ടി വന്നതായും 39 കാരനായ കാർത്തിക് വ്യക്തമാക്കി. ഏറെ കാത്തിരുന്നിട്ടാണെങ്കിലും ഈ അപൂർവ നിമിഷങ്ങൾ പകർത്താനായതിന്റെ സന്തോഷത്തിലാണ് കാർത്തിക്.