വേലി തകർത്ത് ഹൈവേയിലൂടെ ആനക്കൂട്ടത്തിന്റെ യാത്ര; ദൃശ്യങ്ങൾ കൗതുകമാകുന്നു!
Mail This Article
നഗരവൽക്കരണത്തിന്റെ പേരിൽ കാടും മേടും കൈയേറി റോഡുകളും കെട്ടിടങ്ങളും കെട്ടിപ്പൊക്കുന്നതിന്റെ തിരക്കിലാണ് മനുഷ്യർ. കാടുകൾ കൈയേറി വന്യജീവികളുടെ വാസസ്ഥലം അപഹരിച്ചാണ് ഈ മുന്നേറ്റങ്ങളെല്ലാം. വന്യജീവികൾ കാടിറങ്ങുന്നതിന്റെ പിന്നിലെ പ്രധാന കാരണവും ഇതുതന്നെയാണ്. പരിണിത ഫലം വന്യജീവികളുമായുള്ള ഏറ്റുമുട്ടലുകളും.
എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചാലും കാലങ്ങളായി പിന്തുടരുന്ന ആനത്താരകൾ തന്നെയാണ് ആനക്കൂട്ടങ്ങൾ ഇപ്പോഴും സഞ്ചരിക്കാനായി തെരഞ്ഞെടുക്കുക. അവിട നഗരവൽക്കരണത്തിന്റെ പേരിൽ എന്തൊക്കെ കാട്ടിക്കൂട്ടിയാലും കാട്ടാനക്കൂട്ടത്തെ ഇതൊന്നും ബാധിക്കാറില്ല. അതിനൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ ഹൈവേയിൽ സംഭവിച്ചത്. അഞ്ച് അംഗങ്ങളുൾപ്പെടുന്ന കാട്ടാനക്കൂട്ടമാണ് ഹൈവേയിലെ ഡിവൈഡറിൽ സ്ഥാപിച്ച വേലിക്കെട്ടുകൾ തകർത്ത് തിരക്കേറിയ റോഡിലൂടെ മറുവറത്തേക്ക് കടന്നത്. ജനക്കൂട്ടവും ചീറിപ്പായുന്ന വാഹനങ്ങളുമൊന്നും അവയ്ക്കൊരു തടസ്സമായിരുന്നില്ല.മുന്നിൽ നിന്ന് ആനക്കൂട്ടത്തെ നയിച്ചത് കൂട്ടത്തിൽ മുതിർന്ന പിടിയാനയായിരുന്നു.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. ആനകൾ ഒരിക്കലും അവരുടെ പാതകൾ മറക്കാറില്ല എന്ന അടിക്കുറിപ്പോടെയാണ് പ്രവീൺ കസ്വാൻ കോയമ്പത്തൂർ– മേട്ടുപ്പാളയം ഹൈവേയിലൂടെ വേലി തകർത്തു മുന്നേറുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.
English Summary: Elephant Breaks Divider on Highway and Clears Way