പിടിയിലായത് 15 അടിയോളം നീളമുള്ള രാജവെമ്പാല; വാവ സുരേഷിനു മുന്നിൽ പത്തിമടക്കി രാജവെമ്പാലകൾ!
Mail This Article
179 ാമത്തെ രാജവെമ്പാലയും വാവ സുരേഷിന്റെ മുന്നിൽ പത്തിമടക്കി. തിരുവനന്തപുരം ജില്ലയിലെ ബോണക്കാടു നിന്നാണ് ഇതിനെ ഇന്നലെ പിടികൂടിയത്. ഇവിടെയുള്ള എസ്റ്റേറ്റിനുള്ളിൽ ഒരു മാളത്തിനുള്ളിൽ പതുങ്ങിയിരിക്കുന്ന നിലയിലാണ് ജീവനക്കാർ പാമ്പിനെ കണ്ടെത്തിയത്. ഉടൻതന്നെ ഇവർ വാവ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു.
ജനുവരി 23ാം തീയതിയാണ് കൊല്ലത്തു നിന്നും 15 അടിയിലേറെ നീളമുള്ള കൂറ്റൻ രാജവെമ്പാലയെ പിടികൂടിയത്. പൂനലൂരിനടുത്ത് ചാലിയക്കര ഉപ്പൻ കുഴിയിൽ നിന്നുമാണ് ഇതിനെ പിടികൂടിയത്. 178ാമത്തെ രാജവെമ്പാലയായിരുന്നു ഇത്. ഈ മാസമാദ്യം പത്തനംതിട്ടയിൽ നിന്നും പിടികൂടിയ പെൺ രാജവെമ്പാലയ്ക്കും 15 അടിയിലേറെ നീളമുണ്ടായിരുന്നു. കോന്നി കൊക്കാത്തോട് വിനയൻ ശശിധരന്റെ വീടിനു സമീപത്തുനിന്നുമാണ് 177ാമത്തെ രാജവെമ്പാലയെ പിടികൂടിയത്.
രാജവെമ്പാല
ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായതിന്റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാൻ കഴിയും. എല്ലാ കടികളും മരണത്തിനു കാരണമാവാൻ സാധ്യതയുണ്ട്. പക്ഷേ, രാജവെമ്പാല കടിച്ച സംഭവങ്ങൾ കുറവാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പാമ്പുകൾക്കു വലിയ പങ്കുണ്ട്. വിഷമുള്ള പാമ്പുകൾ, വിഷമില്ലാത്ത പാമ്പുകൾ എന്നിങ്ങനെ രണ്ടുതരം പാമ്പുകളുണ്ട്. വിഷപ്പാമ്പുകൾ കടിച്ചാൽ മാത്രമേ മനുഷ്യന് അപകടമുള്ളൂ. പാമ്പുകളുടെ വിഷത്തിൽ പ്രോട്ടീൻ അളവ് വളരെ കൂടുതലാണ്.
വിഷമുള്ള പാമ്പുകളിൽ നിന്നാണ് കാൻസറിനടക്കം 70 ശതമാനം മരുന്നുകളും തയാറാക്കുന്നത്. മാത്രമല്ല, ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 32 ശതമാനം രോഗങ്ങളും പരത്തുന്നത് എലികളാണ്. പാമ്പുകളുടെ പ്രധാന ഭക്ഷണവും എലികളാണ്. എലികളുടെ എണ്ണം വർധിച്ചാൽ രോഗങ്ങൾ കൂടും. എലികളുടെ എണ്ണം കുറഞ്ഞാൽ കൃഷി നശിപ്പിക്കുന്നതിലും കുറവുണ്ടാവും. അടുത്ത തലമുറയിലെ മനുഷ്യർക്കു കാണുന്നതിനു പാമ്പുകൾ ഇവിടെ നിലനിൽക്കേണ്ടതുണ്ട്.
English Summary: Vava Suresh caught king cobra