ഒരാഴ്ചയ്ക്കിടെ ചരിഞ്ഞതു 3 കാട്ടാനകൾ; കാരണം തേടി വനംവകുപ്പ്
Mail This Article
മേപ്പാടി റേഞ്ച് വനമേഖലയിൽ കഴിഞ്ഞ ദിവസം ഒരു കാട്ടാനയെക്കൂടി ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇതോടെ, ഒരാഴ്ചയ്ക്കിടെ ഈ മേഖലയിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം 3 ആയി. ഇതിൽ ഒരെണ്ണം കാട്ടാനകൾ തമ്മിലുള്ള പോരിനിടയിലാണ് ചരിഞ്ഞതെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. മുണ്ടക്കൈയിൽ ചരിഞ്ഞ ഈ ആനയുടെ കൊമ്പ് ഊരിയെടുത്ത കേസിലാണു കഴിഞ്ഞ ദിവസം ഇടുക്കി സ്വദേശിയെ അറസ്റ്റ് ചെയ്തത്.
പിന്നീട് കഴിഞ്ഞ 28,31 തീയതികളിൽ ചൂരൽമല, പുത്തുമല എന്നിവിടങ്ങളിൽ 2 കൊമ്പനാനകൾ കൂടി ചരിഞ്ഞു. ഇവയുടെ മരണകാരണം കണ്ടെത്താനുള്ള പരിശോധന വനംവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. വിഷം അകത്തുചെന്നതോ പകർച്ചവ്യാധിയോ വിഷം ആകാം കാരണമെന്നാണ് വെറ്ററിനറി സംഘത്തിന്റെ പ്രാഥമിക നിഗമനം. ആരെങ്കിലും മനഃപൂർവം വിഷം വച്ചതാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
പുത്തുമലയിലെ കൊമ്പനാനയുടെ ജഡത്തിന്റെ സാംപിളുകൾ പൂക്കോട് വെറ്ററിനറി കോളജ് ലാബിലേക്കു പരിശോധനയ്ക്ക് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കുമെന്നാണു വിവരം. മേപ്പാടി വനമേഖലയിൽ ഒരു കാട്ടാന കൂടി അവശനിലയിലുണ്ടെന്ന് കോഴിക്കോട് വനം ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ കോവൂർ പറഞ്ഞു. 6 കാട്ടാനകളുടെ കൂട്ടത്തിലുള്ള ഈ ആന വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇന്ന് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നിന്നുള്ള സംഘം മേപ്പാടിയിലെത്തി വിദഗ്ധ പരിശോധന നടത്തും.