മ്ളാവും മനുഷ്യരും തമ്മിലുള്ള ചങ്ങാത്തം; അതിരപ്പിള്ളിയിലെ അപൂർവ കാഴ്ച
Mail This Article
മ്ളാവും മനുഷ്യരും തമ്മിലുള്ള ചങ്ങാത്തം വളരുന്നു. അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിലാണ് ഈ കൗതുക കാഴ്ച. പൊതുവേ ഉപദ്രവകാരിയല്ലാത്ത മ്ളാവിനെ അടുത്തു കാണുമ്പോഴാണ് ഒന്നു തൊട്ടു നോക്കാനുള്ള പ്രേരണ സഞ്ചാരികൾക്കുണ്ടാവുന്നത്. ഭക്ഷണം നൽകിയാണ് ഇവയെ ആകർഷിക്കുന്നത്. പുളിയിലപ്പാറയിൽ മനുഷ്യരുമായി ചങ്ങാത്തം കൂടിയ മ്ളാവിനെ അധികൃതർ കാടുകയറ്റിയിരുന്നു. നിരന്തരം ജനക്കൂട്ടത്തെ കാണാൻ തുടങ്ങിയതോടെ വന്യജീവികളിൽ പേടി കുറഞ്ഞു. ഇപ്പോൾ മ്ളാവുകൾക്ക് നേരെ കൈ നീട്ടിയാൽ തിന്നാൻ എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ അവ അടുത്ത് കൂടും.
വച്ചു നീട്ടുന്ന ഭക്ഷണം കൈകളിൽ നിന്ന് മ്ളാവുകൾ ഏന്തി വലിഞ്ഞ് രുചിച്ച് നോക്കും. പിന്നെ കാൽ പിന്നോട്ട് വയ്ക്കാറില്ല. അതോടെ സന്ദർശകർരുടെ ഹരം കൂടും. ഒപ്പം മത്സരിച്ച് തീറ്റ കൊടുക്കാനുള്ള ശ്രമമാകും സഞ്ചാരികളുടേത്. ഉണ്ടൻ പൊരിയും പഴംപൊരിയും മറ്റു മധുരപലഹാരങ്ങളും ഇവ രുചിയോടെ തിന്നുണ്ട്. ചിലപ്പോൾ ഹോട്ടലുകൾക്ക് മുന്നിൽ ഇവയുടെ കാത്തുനിൽപ്പ് ഉടമകൾക്ക് ശല്യമാകും. വന്യ ജീവികൾക്ക് തീറ്റ നൽകുന്നത് വനം വകുപ്പ് നിരോധിച്ചിട്ടുണ്ട്. അതിനാൽ ഹോട്ടലുടമകൾ സന്ദർശകരുടെ മൃഗങ്ങളോടുള്ള ഈ സ്നേഹപ്രകടനം പ്രോത്സാഹിപ്പിക്കാറില്ല.