ധ്രുവക്കരടിയെ വേട്ടയാടുന്ന ചെന്നായ്ക്കൾ; ഒടുവിൽ സംഭവിച്ചത്? ദൃശ്യങ്ങൾ
Mail This Article
വിശന്നുവലഞ്ഞ ചെന്നായ്ക്കൾക്ക് മുന്നിൽ ലഭിച്ചത് ഒരു ഭീമൻ ധ്രുവകരടിയെ. എണ്ണത്തിൽ കുറവാണെങ്കിലും ചെന്നായ്ക്കൾ സധൈര്യം ധ്രുവക്കരടിയെ വേട്ടയാടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് ബർട്ടി ഗ്രിഗറി എന്ന ഫൊട്ടോഗ്രാഫറാണ്. കനേഡിയൻ ആർട്ടിക്കിൽ നിന്നു 2019ൽ പകർത്തിയതാണ് ഈ അപൂർവ ദൃശ്യങ്ങൾ.
മാനിറ്റോബാ എന്ന പ്രദേശത്ത് ചെന്നായക്കൂട്ടങ്ങൾ ധ്രുവക്കരടികളെ വേട്ടയാടാനെറുണ്ടെന്ന വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ബർട്ടി ഗ്രിഗറിയും സംഘവും സ്ഥലത്തെത്തിയത്. അപ്പോഴാണ് മൂന്ന് ചെന്നായ്ക്കൾ അടങ്ങിയ സംഘം മയക്കത്തിലായിരുന്ന ധ്രുവക്കരടി ആക്രമിക്കാനൊരുങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. ധ്രുവക്കരടിയെ ആക്രമിക്കാനായി വളഞ്ഞ ചെന്നായ്ക്കൾ അത് തിരികെ ആക്രമിക്കാൻ മുതിരുന്നുണ്ടോയെന്നും ശ്രദ്ധിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.
എന്നാൽ ചെന്നായ്ക്കളെ കണ്ട് ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് അവ എണ്ണത്തിൽ കുറവാണെന്നു കണ്ടതോടെ ധ്രുവക്കരടി അവയെ വിരട്ടി ഓടിക്കുകയായിരുന്നു. കൂടുതൽ ചെന്നായ്ക്കൾ അടങ്ങിയ സംഘമായിരുന്നുവെങ്കിൽ കരടിയെ ആക്രമിച്ചു കീഴടക്കാൻ സാധിക്കുമായിരുന്നുവന്നും ഗ്രിഗറി വ്യക്തമാക്കി.
1500 പൗണ്ട് തൂക്കംവരുന്ന ധ്രുവക്കരടികളെ ആക്രമിക്കാൻ ചെന്നായ്ക്കൾ മുതിർന്നത് വിഫലമായ ശ്രമമായിരുന്നു. എന്നാൽ ഏറെ വിശാലമായ ആർട്ടിക് മേഖലയിൽ ഒരു നേരം ഇരതേടുന്നതിനായി ആയിരം ചതുരശ്ര മൈലുകളോളം സഞ്ചരിക്കേണ്ടി വരുന്നു. ഇത്തരത്തിൽ വിശന്നുവലഞ്ഞതിനാലാവാം ചെന്നായ്ക്കൾ രണ്ടും കൽപ്പിച്ച് ധ്രുവക്കരടിയെ വേട്ടയാടാൻ മുതിർന്നത്.
ഇതാദ്യമായാണ് ചെന്നായ്ക്കളും ധ്രുവക്കരടികളും തമ്മിൽ പരസ്പരംപോരാടുന്ന ദൃശ്യങ്ങൾ ലഭിക്കുന്നത്. മുൻപും ഇവ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഉണ്ടാകാറുണ്ടെങ്കിലും അത് മറ്റേതെങ്കിലും മൃഗങ്ങളുടെ മൃതശരീരങ്ങൾ ഭക്ഷണമാക്കുന്നതിനു വേണ്ടിയോ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനോ വേണ്ടിയാണ്.
English Summary: Wolves Take on a Polar Bear