തെരുവിൽ കാണ്ടാമൃഗത്തിന്റെ മിന്നൽ പരിശോധന; മുന്നിലെത്തിയ യുവാവിന് സംഭവിച്ചത്?
Mail This Article
വിജനമായ നേപ്പാളിലെ തെരുവിലൂടെ മിന്നൽ പരിശോധനയ്ക്കിറങ്ങിയ കണ്ടാമൃഗത്തിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. ലോക്‌ഡൗണിന്റെ ഭാഗമായി തെരുവുകളെല്ലാം വിജനമായതോടെയാണ് കാണ്ടാമൃഗം സന്ദർശനത്തിനിറങ്ങിയത്. മാർച്ച് 24 നാണ് കോവിഡ് ഭീതിയിൽ നേപ്പാളിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 15 വരെയാണ് ലോക്‌ഡൗൺ. ആളുകളെല്ലാം പുറത്തിങ്ങാതായതോടെ നേപ്പാളിലെ പ്രധാന കച്ചവട കേന്ദ്രങ്ങളെല്ലാം വിജനമായി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങാതായി. ഇതിനിടയിലായിരുന്നു കാണ്ടാമൃഗത്തിന്റെ മിന്നൽ പരിശോധന.
ചിത്വാൻ ദേശീയ പാർക്കിന്റെ സമീപത്തു നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. വിജനമായ വഴിയിലൂടെ മെല്ലെ നടന്നു നീങ്ങുന്ന കാണ്ടാമൃഗം അബദ്ധത്തിൽ മുന്നിലെത്തിയ മനുഷ്യനെ ഓടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പെട്ടെന്നു തന്നെ അയാളെ വിട്ട് കാണ്ടാമൃഗം അതിന്റെ വഴിക്ക് പോവുകയും ചെയ്തു. കാണ്ടാമൃഗം പുറത്തിറങ്ങിയ സമയത്ത് കുറച്ച് ആളുകൾ മാത്രമേ നിരത്തിലുണ്ടായിരുന്നുള്ളൂ. മുൻപും ചിത്വാൻ മേഖലയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ കാണ്ടാമൃഗം ഇറങ്ങിയിട്ടുണ്ട്. ഇവിടെ കാണ്ടാമൃഗങ്ങളുടെ എണ്ണം കൂടുതലsയതിനാൽ ഇവ കാടുവിട്ട് പുറത്തേക്കിറങ്ങുന്നത് സാധാരണമാണ്.
ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടു കഴിഞ്ഞു. നേപ്പാളിൽ മാത്രമല്ല ഇന്ത്യയിലെയും ജനവാസ കേന്ദ്രങ്ങളിൽ കാണ്ടാമൃഗങ്ങൾ ഇറങ്ങാറുണ്ടെന്ന് കസ്വാൻ ട്വിറ്ററിൽ കുറിച്ചു.