കാടും നാടും ഒരു പോലെ; ലോക്ഡൗൺ മനുഷ്യർക്ക്, മടങ്ങാൻ മനസ്സില്ലാതെ ആനക്കൂട്ടം
Mail This Article
ശബ്ദകോലാഹലങ്ങള്‍ ഇല്ലാതെ ശാന്തമായ മുന്നാറിൽ നിന്നും കാട്ടിലേക്ക് മടങ്ങുവാന്‍ മനസ്സില്ലാതെ കാട്ടാനക്കൂട്ടം. കാടിറങ്ങി ടൗണിലും ടൂറിസം കേന്ദ്രങ്ങളിലും കാട്ടാനക്കൂട്ടം കറങ്ങി നടക്കുന്നത് സ്ഥിരം കാഴ്ചയായി. കഴിഞ്ഞ ദിവസം കോളനിയിലെത്തിയ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് ഒരു കുടുംബം രക്ഷപെട്ടത്.
മൂന്നാർ കോളനി റോഡിലുടെ വാഹനങ്ങളിൽ ഒന്നും തട്ടാതെ തീറ്റതേടി കുട്ടിയാനെക്കൊപ്പം കയറി വരുന്ന ആനക്കാഴ്ചകൾ പതിഞ്ഞത് സ്വകാര്യ റിസോർട്ടിലെ സി.സി ടിവി ക്യാമറയിലാണ്. മൂന്നാര്‍ കോളനി സ്വദേശികളായ ഗണേശന്‍ പഴനി ദമ്പതികളുടെ വീട്ടിലും കഴിഞ്ഞ ദിവസം രാത്രി കാട്ടാനക്കൂട്ടമെത്തി. പരിചിതമല്ലാത്ത ശബ്ദം കേട്ടുണര്‍ന്ന ദമ്പതികള്‍ വീടിന് സമീപത്തു കൃഷിചെയ്തിരുന്ന കാബേജു തോട്ടം നശിപ്പിക്കുന്ന ആനകളെയാണ് കണ്ടത്. തുടർന്ന് വീടിന്റെ പിന്‍ഭാഗം വഴി തൊട്ടടുത്തുണ്ടായിരുന്ന മലമുകളിലേ ക്ഷേത്രത്തിലെക്ക് ഓടിക്കയറി രക്ഷപെടുകയായിരുന്നു ഇവർ.
മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് മൂന്നാര്‍ കോളനിയില്‍ സ്ഥിരം സന്ദർശകനായ പടയപ്പ എന്ന ആനയെത്തി വീട്ടുമുറ്റത്തെ വാഴകള്‍ നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ പഴയ മൂന്നാറിലെ ഹൈറേഞ്ച് ക്ലബില്‍ രണ്ടു കുട്ടിയടക്കമുള്ള കാട്ടാനക്കൂട്ടം എത്തിയിരുന്നു.അന്തോണിയാര്‍ കോളനി, നല്ലതണ്ണി, പെരിയവര തുടങ്ങിയ ഇടങ്ങളിൽ കാട്ടാനകള്‍ ലോക് ഡൗണില്ലാതെ വിലസുമ്പോള്‍ നാട്ടുകാർ നെഞ്ചിടിപ്പോടുകൂടിയാണ് ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്
English Summary: Elephants seen roaming on deserted roads of Munnar amid COVID-19 lockdow