പഞ്ചസാരക്കൊതി മൂത്ത കുട്ടിയാനയും അമ്മയാനയും; നാടുകാണി ചുരത്തിലെ രസകരമായ ദൃശ്യങ്ങൾ!
Mail This Article
പഞ്ചസാര തിന്നാന്‍ കൊതി മൂത്ത കുട്ടിയാനയും അമ്മയാനയും കേരള അതിര്‍ത്തിയായ നാടുകാണി ചുരംപാതയിലെ നിത്യ സന്ദര്‍ശകരാണിപ്പോള്‍. ഒാടിക്കൊണ്ടിരിക്കെ കത്തിയ പഞ്ചസാര ലോറിക്കരികില്‍ കാട്ടാനകള്‍ ഇടയ്ക്കിടെ വന്നു പോവുന്നത് പതിവാണ്. നേരം പുലര്‍ന്നാല്‍ പിന്നെ കുട്ടിയാനക്ക് ചുരം പാതയില്‍ കിടക്കുന്ന ലോറിയുടെ അരികിലെത്തണം. അമ്മയാനയും ഒപ്പമുണ്ടാവും.
കത്തി നശിച്ച ലോറിയില്‍ ഇപ്പോഴും പഞ്ചസാര ചാക്കുകളുടെ അവശിഷ്ടമുണ്ട്. ലോറിയുടെ മുകളില്‍ കയറി അല്‍പനേരം പഞ്ചസാര നക്കി നോക്കും. മൂന്നു മാസം മുൻപാണ് മൈസൂരുവിൽനിന്നു കേരളത്തിലേക്കു പഞ്ചാസാര കയറ്റി വന്ന ലോറി ചുരത്തിൽ തീപിടിച്ച് കത്തി നശിച്ചത്. വഴിക്കടവിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്.
ലോറിയിലുണ്ടായിരുന്ന പഞ്ചസാര കഴുകിക്കളഞ്ഞെങ്കിലും ശേഷിക്കുന്ന മധുരം നുണയാനാണ് കാട്ടാനകളെത്തുന്നത്. ലോറിയിൽ കയറി മധുരം നുകർന്ന് തിരികെ പോകും. സംസ്ഥാനാന്തര പാതയിലൂടെ വാഹനങ്ങള്‍ കടന്നു പോവുന്നതൊന്നും അമ്മയും കുട്ടിയും ശ്രദ്ധിക്കാറില്ല. പഞ്ചസാര അകത്താക്കിയാല്‍ പിന്നെ റോഡിലൂടെ തന്നെ വനത്തിലേക്കു കടക്കും. കുട്ടിയാന കൂടെയുളളതുകൊണ്ട് ആക്രമിക്കാനുളള സാധ്യത മുന്നില്‍ കണ്ട് വാഹനങ്ങളെല്ലാം നിര്‍ത്തിയിടുകയാണ് പതിവ്. സഞ്ചാരികളില്ലാത്തതും ആനകളുടെ സഞ്ചാരത്തിന് സൗകര്യമാവുന്നുണ്ട്.