കടകൾ പൊളിച്ച് പച്ചക്കറികൾ അകത്താക്കും; മൂന്നാറിൽ കോവിഡ് ഭീതിക്കൊപ്പം കാട്ടാനപ്പേടിയും
Mail This Article
മൂന്നാർ ടൗണിലെ പച്ചക്കറിക്കട കാലിയാക്കി കാട്ടു കൊമ്പൻമാർ. കഴിഞ്ഞ നാലു ദിവസങ്ങളായി ഒരുമിച്ച് ചുറ്റിത്തിരിയുന്ന പടയപ്പയും , ഗണേശനുമാണ് കടയിലുള്ളതെല്ലാം തിന്നു വിശപ്പടക്കിയത്. കോവിഡ് പ്രതിസന്ധിയിലായ വ്യാപാരികളെ കാട്ടാനകളും വെറുതേ വിടുന്നില്ല.
പുലർച്ചെ മൂന്ന് മണിയോടെയെത്തി പച്ചക്കറികൾ അകത്താക്കി വെട്ടം വീഴുന്നതിനു മുമ്പേ കൊമ്പൻമാർ കാടു കയറുകയറി. മൂന്നാർ നല്ലതണ്ണി പാലത്തിന് സമീപമുള്ള തങ്കച്ചൻ്റെ കടയിലാണ് കാട്ടാനകൾ എത്തിയത്. ടാർപോളിൻ ഷീറ്റ് കൊണ്ട് മറച്ചിരുന്ന കട കൊമ്പുകൾ കൊണ്ട് തുരന്ന് അകത്തുള്ള പച്ചക്കറി മുഴുവൻ അകത്താക്കി. നാലു ദിവസങ്ങൾക്കു മുമ്പ് പടയപ്പ തനിച്ച് ഈ കടയിൽ എത്തിയിരുന്നു. രണ്ടുമാസക്കാലം വീട്ടിലിരുന്ന വ്യാപാരികള്‍ വളരെ പ്രതീക്ഷയോടെയാണ് വീണ്ടും കച്ചവടം ആരംഭിച്ചതെങ്കിലും വന്യമ്യഗങ്ങള്‍ വീണ്ടും ടൗണിലെത്തുന്നത് ആശങ്ക വർധിപ്പിക്കുന്നു.
ലോക്ക് ഡൗൺ സമയത്ത് ആദ്യമെല്ലാം തനിച്ച് ടൗണിലെത്തിയിരുന്ന കാട്ടാന ഇപ്പോൾ സംഘമായാണ് എത്തുന്നത്. കൊമ്പൻമാർ മൂന്നാർ ടൗൺ കൈയ്യടക്കാൻ തുടങ്ങിയതോടെ സന്ധ്യയ്ക്ക് ശേഷം ആളുകൾക്ക് പുറത്തിറങ്ങാൻ ഭയമാണ്. കോവിഡ് ഭീതിക്കൊപ്പം കാട്ടാനപ്പേടിയും നാട്ടുകാരെ ലോക് ഡൗൺ ആക്കുന്ന സ്ഥിതി.
English Summary: Wild elephants roam in and around Kerala's Munnar during lockdown