അരയന്നക്കുഞ്ഞിനെ തൊഴിച്ചു കൊന്നു; ജോഗർക്കായി തിരച്ചിൽ
Mail This Article
ലണ്ടനിലെ ഒരു പാർക്കിൽ വ്യായാമം ചെയ്യുന്നതിനിടെ വഴിയിൽ വന്നുപെട്ട കുഞ്ഞ് അരയന്നത്തെ തൊഴിച്ചു കൊന്നയാളെ അന്വേഷിച്ച് പൊലീസ്. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ റിച്മൊണ്ട് പാർക്കിലാണ് ദാരുണമായ സംഭവം നടന്നത്. ജനിച്ച് ദിവസങ്ങൾമാത്രം പ്രായമായ അരയന്ന കുഞ്ഞാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ജോഗിങ് നടത്തുന്ന വഴിയിൽ തടസ്സമായി നിന്നതിനാലാണ് ജോഗർ അരയന്നത്തെ തൊഴിച്ചെറിഞ്ഞത്. ആക്രമണത്തെതുടർന്ന് സാരമായ പരിക്കുകളോടെ കുഞ്ഞ് അരയന്നത്തെ മിഡിൽസെക്സിലെ സ്വാൻ സാങ്ച്വറി ചാരിറ്റിയിൽ എത്തിച്ചു. തൊഴിയുടെ ആഘാതത്തിൽ അരയന്നത്തിന്റെ തലച്ചോറിൽ ആഴമേറിയ ക്ഷതമേറ്റിരുന്നതിനാൽ രക്ഷിക്കാനായില്ലെന്ന് റോയൽ പാർക്ക് പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
അരയന്ന കുഞ്ഞിനെ ആക്രമിച്ച വ്യക്തിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ജോഗിങ് ചെയ്യുന്നതിനിടെ മറ്റൊരു അരയന്നത്തെയും അയാൾ ആക്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ ആ അരയന്നം വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ദൃക്സാക്ഷികളുടെ വിവരണങ്ങളുടെ അടിസ്ഥാനത്തിൽ ജോഗറിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് ഉദ്യോഗസ്ഥർ പുറത്തു വിട്ടു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ ജോഗിങ് വേഷത്തിൽ എത്തിയ ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് അരയന്നങ്ങളെ ആക്രമിച്ചത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ബന്ധപ്പെടേണ്ട നമ്പറും അധികൃതർ ട്വിറ്റർ കുറിപ്പിൽ നൽകിയിട്ടുണ്ട്.
English Summary: Baby swan dies after being kicked by jogger