വിരിയാറായ മുട്ടകൾ നശിപ്പിച്ചു: വിഷമം താങ്ങാനാവാതെ ജീവൻ നഷ്ടപ്പെട്ട് അരയന്നം
Mail This Article
വിഷമങ്ങളും സന്തോഷങ്ങളുമെല്ലാം മനുഷ്യനു മാത്രം പറഞ്ഞിട്ടുള്ളതാണെന്ന് ചിന്തിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ ക്രൂരതയ്ക്ക് ഇരയായത് ഒരു അമ്മ അരയന്നമാണ്. ബോൾട്ടണിലെ മാഞ്ചസ്റ്റർ കനാലിനു സമീപത്ത് കൂട്ടിൽ വിരിയാനായി കാത്തു വച്ച മുട്ടകൾ നശിപ്പിക്കപ്പെട്ടതിന് ശേഷം അമ്മ അരയന്നം ചത്തത് വിഷമം താങ്ങാനാവാതെയാണെന്ന് വന്യജീവി നിരീക്ഷകർ വ്യക്തമാക്കി.
കഴിഞ്ഞമാസം അവസാനത്തോടെയാണ് ഒരു കൂട്ടം യുവാക്കൾ അരയന്നം മുട്ടയിട്ട കൂടിനു മുകളിലേക്ക് ഇഷ്ടികക്കട്ടകൾ എറിഞ്ഞത്. ആറു മുട്ടകളിൽ മൂന്നെണ്ണവും കട്ടകൾ വീണ് നശിപ്പിക്കപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ട ശേഷം ആൺ അരയന്നവും പെൺ അരയന്നവും വന്യജീവികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘത്തിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. മുട്ടകൾ നശിപ്പിക്കപ്പെട്ട് രണ്ടാഴ്ചയ്ക്കുശേഷം ആൺ അരയന്നം കൂടു വിട്ടു പോയി. സമർദം താങ്ങാനാവാതെയാണ് ആൺ അരയന്നത്തിന്റെ പലായനം എന്നാണ് വന്യജീവി നിരീക്ഷകരുടെ നിഗമനം.
ശേഷിച്ച മൂന്നു മുട്ടകളിൽ രണ്ടെണ്ണവും കഴിഞ്ഞ ആഴ്ചകളിൽ നഷ്ടപ്പെട്ടു. അതിന് അടുത്ത ദിവസങ്ങളിലൊന്നിൽ അമ്മ അരയന്നത്തെ അതെ കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞുങ്ങളെയും ഇണയെയും നഷ്ടപ്പെട്ടതിനെ തുടർന്ന് ഹൃദയം തകർന്നാണ് പെൺ അരയന്നത്തിന്റെ ജീവനറ്റതെന്നു കരുതുന്നതായി വന്യജീവി നിരീക്ഷകനായ സാം വുഡ്രോ പറയുന്നു.
ഇണയെ നഷ്ടപ്പെട്ട ശേഷം ബാക്കിയായ മുട്ടകളുമായി ഒറ്റയ്ക്കായ പെൺ അരയന്നത്തെ തെരുവു നായകളും മറ്റു ചില ജീവികളും ആക്രമിക്കാൻ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുട്ടകൾ എറിഞ്ഞു തകർത്ത യുവാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധികൃതർ.
English Summary: Swan 'Dies Of Broken Heart' After Teenagers Destroy Her Eggs And Nest