പൂച്ചക്കുട്ടിയോട് കണ്ണില്ലാത്ത ക്രൂരത; നീചനെ തേടി ലോകം, പ്രതിഫലം പ്രഖ്യാപിച്ച് സന്നദ്ധ സംഘടനകൾ
Mail This Article
മിണ്ടാപ്രാണിയോടു കണ്ണില്ലാത്ത ക്രൂരത കാട്ടിയത് ആരെന്നു കണ്ടെത്താൻ സഹായിക്കുന്നവർക്കു 50,000– 1.75 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള സന്നദ്ധ സംഘടനകൾ. ഏതാനും ദിവസമായി സമൂഹമാധ്യമങ്ങളിലൂടെ ലോകമെങ്ങും പ്രചരിക്കുന്ന വിഡിയോയിലെ വില്ലനെയാണു തിരയുന്നത്.
പെട്രോൾ പോലെ തീപിടിക്കുന്ന ഏതോ ദ്രാവകത്തിൽ കുളിച്ചിരിക്കുന്ന പൂച്ചക്കുട്ടിയുടെ ദേഹത്ത് സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് ഒരാൾ തീ കൊളുത്തുന്നതും മരണവെപ്രാളത്തോടെ ഓടുന്ന പൂച്ച പിടഞ്ഞു ചാകുന്നതുമാണു 45 സെക്കൻഡ് വിഡിയോയിലുള്ളത്. തീ കൊളുത്തിയ ആൾ തന്നെയാണ് ഇതു പകർത്തിയതെന്നു വ്യക്തമാണ്. എന്നാൽ, ഇതാരെന്നോ സംഭവം നടന്നത് എവിടെയെന്നോ സൂചനയില്ല.
പ്രതിയെ തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് ആഗോള സന്നദ്ധ സംഘടനയായ ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷനലിന്റെ ഇന്ത്യ ഘടകം 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. സൈബർ പൊലീസിൽ പരാതിയും നൽകി. മലേഷ്യ ആനിമൽ അസോസിയേഷൻ 10,000 റിങ്കറ്റ് (ഏകദേശം 1.75 ലക്ഷം രൂപ) പ്രഖ്യാപിച്ചു. മറ്റു പല രാജ്യങ്ങളിലെയും മൃഗസ്നേഹികൾ രംഗത്തുണ്ട്.
English Summary: Kitten burned alive; HSI announces reward for info on culprits