കൊമ്പിൽ കോർത്ത് കുടഞ്ഞെറിഞ്ഞു; കാട്ടുപോത്തിന്റെ കുഞ്ഞിനെ തൊടാൻ ശ്രമിച്ച സ്ത്രീക്ക് സംഭവിച്ചത്?
Mail This Article
കാട്ടുപോത്തിന്റെ ആക്രമണത്തിൽ 54 കാരിക്കു പരുക്കേറ്റു. യുഎസിലെ സൗത്ത് ഡെക്കോട്ടയിലുള്ള കസ്റ്റർ സ്റ്റേറ്റ് പാർക്കിലാണ് സംഭവം നടന്നത്. ഇവിടെയെത്തിയ സ്ത്രീ കാട്ടുപോത്തുകൾ കൂട്ടമായി റോഡ് മറികടക്കുന്നത് കണ്ടു. കൗതുകം തോന്നിയ സ്ത്രീ കാട്ടുപോത്തിന്റെ കുഞ്ഞിനെ തൊടാൻ ശ്രമിച്ചപ്പോഴാണ് മുതിർന്ന കാട്ടുപോത്ത് അവരെ ആക്രമിച്ചത്.
കൊമ്പുകുലുക്കിയെത്തിയ കാട്ടുപോത്ത് സ്ത്രീയെ കുത്താനാഞ്ഞു. എന്നാൽ സ്ത്രീയുടെ ജീൻസിന്റെ ബെൽറ്റിൽ കൊമ്പുടക്കിയതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി. കൊമ്പു കുലുക്കി സ്ത്രീയെ താഴെയിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കാട്ടുപോത്ത് അവരെ റോഡിലൂടെ വലിച്ചിഴച്ചു.വട്ടം കറങ്ങി അവരെ കുടഞ്ഞെറിഞ്ഞ ശേഷമാണ് കാട്ടുപോത്ത് മടങ്ങിയത്. ചുറ്റുമുണ്ടായിരുന്നവർ ഒച്ചവച്ചെങ്കിലും ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആളുകളെത്തുമ്പോഴേക്കും ഇവർ അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ഇവരെ ഹോസ്പിറ്റലിലെത്തിച്ചു. സ്ത്രീയുടെ പരുക്കുകൾ ഗുരുതരമല്ലെന്നും ഇവർ സുഖം പ്രാപിച്ചുു വരുന്നതായും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
അപകടകാരികളായ മൃഗങ്ങളാണ് കാട്ടുപോത്തുകൾ. വന്യമൃഗങ്ങളിൽ നിന്ന് നിശ്ചിത അകലം പാലിക്കണമെന്നും അവയെ തൊടാൻ ശ്രമിക്കുകയോ ഭക്ഷണം കൊടുക്കുകയോ ചെയ്യരുതെന്നും മുന്നറിപ്പ് നൽകിയിട്ടുണ്ട്. ഇതെല്ലാം അവഗണിക്കുന്നതാണ് ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാൻ കാരണമെന്നും പാർക്ക് അധികൃതർ വ്യക്തമാക്കി.
English Summary: Woman attacked by bison at Custer State Park