അവൾ ‘മണത്ത’ ഹൃദയസ്പന്ദനത്തിന് ഉടമയില്ല; വലിയ ചുമതലയേറ്റെടുത്ത ‘ഫ്ലാഷ്’,നീ പ്രതീക്ഷയാണ്!
Mail This Article
ചില്ലുകഷണങ്ങൾ കൊണ്ടുകയറാതിരിക്കാനുള്ള ചുവന്ന ഷൂവിട്ട്, ഒരു വലിയ ചുമതലയേറ്റെടുത്തതിന്റെ ഗൗരവത്തോടെ മണം പിടിച്ചു നടന്ന ഫ്ലാഷ് എന്ന നായയുടെ സംശയത്തിന് ഉത്തരം കിട്ടിയില്ല. ഒരു മാസം മുൻപു ബെയ്റൂട്ടിൽ നടന്ന സ്ഫോടനത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അവൾ ‘മണത്ത’ ഹൃദയസ്പന്ദനത്തിന് ഉടമയില്ല.
മാർ മിഖെയ്ൽ ജില്ലയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ വ്യാഴാഴ്ച മുതൽ നടത്തി വന്ന തിരച്ചിലാണു പരാജയപ്പെട്ടത്. ക്രെയിനും മൺവെട്ടിയും ഉപയോഗിച്ചും ആകാവുന്നിടത്തോളം കല്ലും മണ്ണും കൈ കൊണ്ടു നീക്കിയും രക്ഷാപ്രവർത്തകർ നടത്തിവന്ന തിരച്ചിൽ ഇന്നലെ നിരാശയോടെ അവസാനിപ്പിച്ചു. ആരെയും തന്നെ കണ്ടെത്താനായില്ല.
‘ടോപോസ് ചിലെ’ രക്ഷാപ്രവർത്തക സംഘത്തിന്റെ ഭാഗമായ ‘ബോർഡർ കോളി’ ഇനത്തിലെ നായയുടെ കണ്ടെത്തൽ ലെബനനു മുഴുവൻ പ്രതീക്ഷയായി മാറിയിരുന്നു. ഹൃദയസ്പന്ദനം പിടിച്ചെടുക്കാനുള്ള സാങ്കേതികസംവിധാനം രക്ഷാസേന പ്രവർത്തിപ്പിച്ചപ്പോൾ, ഒരു മൊട്ടുസൂചി താഴെ വീഴാൽ പോലും കേൾക്കാൻ മാത്രം നിശ്ശബ്ദതയിൽ പ്രത്യാശയോടെ കാത്തിരിക്കുകയായിരുന്നു തെരുവിലെ ജനക്കൂട്ടം. ബെയ്റൂട്ടിൽ ഓഗസ്റ്റ് നാലിനുണ്ടായ സ്ഫോടനത്തിൽ 191 പേരാണു കൊല്ലപ്പെട്ടത്. 7 പേരെ കാണാതായി.
English Summary: Hopes dashed as search for Beirut blast survivor ends