ADVERTISEMENT

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി മാസ്ക് ധരിക്കണമെന്ന നിയമം ലോകത്തെ എല്ലാ രാജ്യങ്ങളിലും ഇപ്പോൾ ശക്തമായി പാലിച്ചു വരികയാണ്. പലതരം മാസ്കുകൾ വിപണിയിൽ ലഭ്യമാണെങ്കിലും ഇംഗ്ലണ്ടിലെ സാൽഫോർഡിൽ ബസ് യാത്രക്കിടെ ഒരു വ്യക്തി ഉപയോഗിച്ച 'ജീവനുള്ള മാസ്ക്' ആണ് ഇപ്പോൾ ചർച്ചാവിഷയം. തുണികൊണ്ടുള്ള മാസ്കിനു പകരം  ഇയാൾ മുഖവും കഴുത്തും മറയ്ക്കാനായി ഉപയോഗിച്ചത് ഒരു വമ്പൻ പെരുമ്പാമ്പിനെയാണ്.

കഴുത്തിൽ ചുറ്റിയ നിലയിൽ പാമ്പുമായി ബസ്സിൽ ഇരിക്കുന്ന യാത്രക്കാരന്റെ ചിത്രങ്ങൾ ഇതിനോടകം ജനശ്രദ്ധ കഴിഞ്ഞു. കഴുത്തിലും മുഖത്തുമായി ചുറ്റിയിരിക്കുന്ന പാമ്പിനെ കണ്ടപ്പോൾ മറ്റു യാത്രക്കാർ ആദ്യം കരുതിയത് അത് പാമ്പിന്റെ പുറം തൊലിയുടെ മാതൃകയിലുള്ള ചിത്രം വരച്ച മാസ്ക് ആകും എന്നാണ്.  എന്നാൽ അല്പസമയത്തിനുശേഷം പാമ്പ്  കഴുത്തിൽനിന്നും പിടിവിട്ട് സമീപത്തുള്ള കമ്പിയിലേക്ക് ഇഴഞ്ഞു നീങ്ങിയതോടെയാണ്  ജീവനുള്ള പാമ്പ് തന്നെയാണെന്നു തിരിച്ചറിഞ്ഞത്.

ഇയാൾ യഥാർഥ മാസ്ക് ധരിച്ചിരുന്നില്ല എന്നതാണ് വസ്തുത. ജീവനുള്ള പാമ്പിനെ ബസിനുള്ളിൽ കണ്ടതോടെ മറ്റ് യാത്രക്കാരെല്ലാം  ജാഗ്രതയിലായിരുന്നു. എന്നാൽ  പാമ്പ് യാത്രക്കാരിൽ ആരെയും  ഉപദ്രവിക്കാൻ മുതിർന്നില്ല. യാത്രക്കാരിലൊരാൾ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി സ്കാർഫ് അടക്കമുള്ള ഏത് ഉൽപ്പന്നങ്ങളും മുഖം മറയ്ക്കാൻ ഉപയോഗിക്കാമെന്ന് നിർദേശമുണ്ട്. എന്നാൽ ഇതു മുതലെടുത്ത് ജീവനുള്ള ഒരു പാമ്പിനെ തന്നെ മാസ്കിന് പകരം ആരെങ്കിലും ഉപയോഗിക്കുമെന്നു കരുതിയില്ലെന്ന് ട്രാൻസ്പോർട്ട് അധികൃതർ പറയുന്നു.

ബസ്സിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അതിനാൽ ഈ വിഷയം ഗൗരവമായി തന്നെ കണക്കാക്കുന്നതായും ട്രാൻസ്പോർട്ട് ഗ്രൂപ്പായ സ്റ്റേജ്കോച്ചിന്റെ വക്താവ് വ്യക്തമാക്കി. സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ബസ്സിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Man spotted wearing huge snake instead of face mask while in a bus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com