മാലിന്യക്കുഴിയിൽ കുട്ടിയാന അകപ്പെട്ടു; രക്ഷിച്ചപ്പോൾ കരഞ്ഞുകൊണ്ട് റോഡിലൂടെ, ഒടുവിൽ?
Mail This Article
കോതമംഗലം ചക്കിമേട് വനാതിർത്തിയോടു ചേർന്നുള്ള പുരയിടത്തിലെ മാലിന്യക്കുഴിയിൽ കുട്ടിയാന വീണു. ഇന്നലെ പുലർച്ചെയാണ് ഒരു വയസു പ്രായമുള്ള പിടിയാനക്കുട്ടി കുഴിയിൽ വീണത്. രക്ഷപെടുത്തിയശേഷവും ആനക്കുട്ടി മണിക്കൂറുകളോളം നാട്ടില്‍ കറങ്ങിയശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.
ആറടിയില്‍ താഴെമാത്രം ആഴമുള്ള കുഴിയിലാണ് ആനക്കുട്ടി വീണത്. നാട്ടുകാർ വിവരമറിയിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ശരിക്കൊന്ന് നില്‍ക്കാന്‍പോലുമാകാതെ തളര്‍ന്നുകിടന്ന ആനക്കുട്ടിയെ മണ്ണുമാന്തികൊണ്ട് കുഴിയുെട ഒരു വശമിടിച്ച് പുറത്തെത്തിച്ചു. കൂട്ടം നഷ്ടപ്പെട്ട ആനക്കുട്ടി കാട്ടിലേക്ക് കയറാതെ കരഞ്ഞുകൊണ്ട് റോഡിലൂടെ നടപ്പു തുടങ്ങി.
ആനക്കുട്ടിയുടെ ഇടത് പിൻകാലിൽ മുഴയും പരുക്കുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ കൃഷിയിടങ്ങളിൽ ഇറങ്ങിയ ആനക്കൂട്ടത്തിൽപ്പെട്ട ആനക്കുട്ടി അബദ്ധത്തിൽ കുഴിയിൽ വീഴുകയായിരുന്നു. കാട്ടാനക്കൂട്ടം കാടിനുള്ളില്‍ നിലയുറപ്പിച്ചിരുന്നെങ്കിലും നാലുമണിക്കൂറോളം നീണ്ട പരിശ്രത്തിനു ശേഷമാണ് ദൗത്യസംഘത്തിന് ആനക്കുട്ടിയെ കാട്ടിലേക്ക് കയറ്റിവിടാന്‍ കഴിഞ്ഞത്.
English Summary: Elephant calf stuck in mud pit rescued