തെരുവുനായയെ കാറിൽ കെട്ടിയിട്ട് ക്രൂര മർദ്ദനം; സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി നാട്ടുകാർ
Mail This Article
ഏതാനും ദിവസങ്ങൾക്കു മുൻപ് ഭോപ്പാലിൽ നിന്നും ഒരു വ്യക്തി നായയെ വെള്ളത്തിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തെരുവുനായ്ക്കളോട് കാണിക്കുന്ന ക്രൂരതയെക്കുറിച്ചുള്ള മറ്റൊരു വാർത്തയാണ് ഇപ്പോൾ ഗുജറാത്തിൽ നിന്നും പുറത്തുവരുന്നത്. സർക്കാർ ഉദ്യോഗസ്ഥനായ ഒരു വ്യക്തി തെരുവിൽ അലഞ്ഞുനടന്ന നായയെ തന്റെ കാറിൽ കെട്ടിയിട്ടശേഷം ക്രൂരമർദനത്തിന് ഇരയാക്കിയതായാണ് പരാതി.
വഡോദര ജില്ലയിലെ സേവാസിയിലാണ് സംഭവം. ബൽവന്ത് ഗോഹിൽ എന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി നാട്ടുകാർ തന്നെ രംഗത്തെത്തുകയായിരുന്നു. ഇതിനു മുൻപ് നാലു തെരുവുനായ്ക്കളെ ബൽവന്ത് ക്രൂരമായി കൊലപ്പെടുത്തിയതായി നാട്ടുകാർ പറയുന്നു. ഇതിനെതിരെ പരാതിപ്പെടരുതെന്ന് ബൽവന്ത് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ വീണ്ടും ഇത്തരമൊരു ക്രൂരകൃത്യത്തിന് ബൽവന്ത് മുതിർന്നതോടെ അധികൃതരെ സമീപിക്കാൻ സമീപവാസികൾ തീരുമാനിക്കുകയായിരുന്നു.
മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയെയാണ് സമീപവാസികൾ ആദ്യം സമീപിച്ചത്. അവിടെ നിന്നും ലഭിച്ച നിർദ്ദേശപ്രകാരം പൊലീസ് സ്റ്റേഷനിലും പരാതി നൽകി. കാറിൽ ബന്ധിച്ച നിലയിൽ മർദ്ദനമേറ്റു കിടക്കുന്ന നായയുടെ ചിത്രങ്ങളും പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചിരുന്നു. തെളിവ് ലഭിച്ചാൽ ഉടൻ തന്നെ നടപടിയെടുക്കാനാണ് തീരുമാനമെന്ന് സബ്ഇൻസ്പെക്ടർ ജയദീപ്സിംഗ് സർവയ്യ അറിയിച്ചു. മർദ്ദനത്തിന് ഇരയായ നായയെ മൃഗാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ക്രൂരമായ പ്രഹരത്തിന് ഇരയായതിനാൽ നായയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
English Summary: ‘Govt official’ ties stray dog to car, thrashes it; accused 'killed 4 canines in the past'