കൂനമ്മാവിലെ ‘കോഴിക്കള്ളൻ’; മലമ്പാമ്പെന്നു കരുതി, വലയിൽ കുടുങ്ങിയത് കൊടും വിഷമുള്ള ചേനത്തണ്ടൻ
Mail This Article
വരാപ്പുഴയിൽ ഏറെനാളായി കൂനമ്മാവ് പ്രദേശത്തു കോഴിക്കള്ളനായി വിലസിയ പാമ്പ് ഒടുവിൽ പിടിയിലായി. മലമ്പാമ്പ് എന്നു കരുതി നാട്ടുകാർ പിടികൂടിയ പാമ്പ് അണലി വിഭാഗത്തിൽപ്പെട്ട ഉഗ്രവിഷമുള്ള ചേനത്തണ്ടനാണെന്ന് അറിഞ്ഞതു പീന്നീട്. കോട്ടുവള്ളി പഞ്ചായത്ത് 12–ാം വാർഡിൽ ടോസി ചുള്ളിക്കാട്ടിന്റെ വീട്ടുവളപ്പിൽ നിന്നു കോഴിയെ പിടികൂടാൻ എത്തിയപ്പോഴാണു പാമ്പ് വലക്കെണിയിൽ അകപ്പെട്ടത്.
പ്രദേശത്തെ വീടുകളിൽ വളർത്തുന്ന കോഴികളെയും താറാവുകളെയും പാമ്പും കീരിയും മരപ്പട്ടിയുമൊക്കെ പിടികൂടുന്നതു പതിവായിരുന്നെന്നു ടോസി പറഞ്ഞു. കാടുപിടിച്ചു കിടക്കുന്ന ചില പറമ്പുകളിലാണ് ഇവയുടെ വാസം. കോഴികൾ നഷ്ടപ്പെടാൻ തുടങ്ങിയതോടെയാണു ടോസി കോഴിക്കൂടിനു ചുറ്റും വലവിരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ കോഴികളുടെ ബഹളം കേട്ടു ചെന്നു നോക്കിയപ്പാഴാണു വലയിൽ കുടുങ്ങിയ പാമ്പിനെ കണ്ടത്.അഞ്ച് അടിയോളം വലുപ്പമുള്ള പാമ്പ് മലമ്പാമ്പ് ആണെന്നു കരുതി വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അവർ എത്തിയപ്പോഴാണു കൊടും വിഷമുള്ള ചേനത്തണ്ടൻ ആണെന്നു വ്യക്തമായത്. പാമ്പിനെ വനം വകുപ്പ് അധികൃതർ കൊണ്ടുപോയി.
English Summary: Viper Snakes get trapped in net