ADVERTISEMENT

കാഴ്ചയിലും വലുപ്പത്തിലുമൊന്നുമല്ല പ്രവർത്തിയിലാണ് കാര്യമെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ. ഇത്തരമൊരു ചിത്രമാണ് തായ്‌ലൻഡിൽ നിന്നും പുറത്തു വരുന്നത്. തന്നെക്കാൾ 100 മടങ്ങിനു മുകളിൽ വലുപ്പവും ഭാരവുമുള്ള ഒരു കൂറ്റൻ ആനയെ വിരട്ടിയോടിക്കുന്ന പൂച്ചയുടെ ചിത്രമായാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

തായ്‌ലൻഡിലെ നാഖോൺ  നയ` എന്ന പ്രദേശത്തുള്ള ഒരു വീട്ടിലെ  പൂന്തോട്ടത്തിനുള്ളിൽ ഭക്ഷണം തേടിയെത്തിയ ആനയെ അതേ വീട്ടിലെ വളർത്തുപൂച്ചയായ സിംബയാണ് വിരട്ടിയൊടിച്ചത്. രാത്രിയിൽ വീടിന്റെ മുറ്റത്തേക്ക് വന്ന ആന അവിടെയുണ്ടായിരുന്ന ചെടികളും ചെറിയ മരങ്ങളുമൊക്കെ നശിപ്പിച്ചിരുന്നു. ഇതു കണ്ട ഉടനെ സിംബ സധൈര്യം ആനയ്ക്ക് മുന്നിലേക്കു ചെല്ലുകയായിരുന്നു. മനുഷ്യനെ പോലും ഒറ്റ ചവിട്ടിനു കൊല്ലാൻ സാധിക്കുമെങ്കിലും സിംബയ്ക്കു മുന്നിൽ ആന ശരിക്കും പകച്ചു പോയി. അപ്പോൾ തന്നെ അവിടെ നിന്നും സ്ഥലം വിടുകയും ചെയ്തു.

മറ്റു മൃഗങ്ങളെ ഒന്നും സിംബ വീടിന്റെ പരിസരത്തേക്ക് അടുപ്പിക്കാറില്ലെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു. അതേ രീതിയിൽ വന്നത് ആനയാണെന്നു പോലും കണക്കാക്കാതെ സിംബ നേരിടുകയായിരുന്നു. ഏറെക്കാലമായി പ്രദേശത്തെ ജനങ്ങളെ ശല്യം ചെയ്യുന്ന പൈ സാലിക്ക് എന്നു പേരുള്ള ആനയാണിതെന്ന് ലോക്കൽ പാർക്ക് റേഞ്ചറായ അംനാത് അറിയിച്ചു. രാത്രികാലങ്ങളിൽ ആഹാരം തേടി ഇറങ്ങുന്ന  പൈ സാലിക്ക്  വീടുകളിലെ പറമ്പിലും മറ്റും കയറി നാശനഷ്ടമുണ്ടാകുന്നത് പതിവാണ്.

രണ്ടായിരത്തോളം ആനകൾ തായ്‌ലൻഡിലെ വനപ്രദേശങ്ങളിൽ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇവ പലപ്പോഴും ഭക്ഷണം തേടി ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാറുണ്ട് . തായ്‌ലൻഡിൽ പ്രത്യേക സംരക്ഷണം നൽകി വരുന്ന മൃഗങ്ങളുടെ പട്ടികയിലാണ് ആനകളെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്.

English Summary: Pet kitty chases away four-tonne elephant that wandered into its garden looking for food in Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com