പെൺകുട്ടികളുടെ ഹോസ്റ്റലിൽ പുള്ളിപ്പുലി; തുണിയാണെന്ന് കരുതി യുവതി തൊട്ടു, ഒടുവിൽ?
Mail This Article
പെൺകുട്ടികളുടെ ഹോസ്റ്റലിൽ കയറിയ പുള്ളിപ്പുലിയെ ഒടുവിൽ മയക്കുവെടി വച്ച് കുടുക്കി. ഗുവാഹത്തിയിലെ ബെങ്കേരരാബാരിയിലുള്ള വനിതാ ഹോസ്റ്റലിലാണ് പുള്ളിപ്പുലി കയറിയത് മൗസുമി ബോറയുടെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിലാണ് തിങ്കളാഴ്ച അസാധാരണമായ സംഭവങ്ങള്‍ നടന്നത്. ഹോസ്റ്റലിനുള്ളിൽ കടന്ന പുള്ളിപുലി സോഫയുടെ അടിയിലാണ് പതുങ്ങിയത്.
തുണികൾ ഇട്ടിരുന്ന സോഫയിൽ നിന്നും വസ്ത്രങ്ങൾ എടുക്കാനെത്തിയ പെൺകുട്ടി തഴെ പോയ തുണിയെന്നു കരുതി എടുക്കാൻ ശ്രമിക്കവേ പുലിയെ െതാട്ടു. പുലിയാണെന്നു മനസ്സിലായതും പെൺകുട്ടികൾ നിലവിളിക്കുകയും വേഗം തന്നെ മറ്റൊരു മുറിയിൽ കയറി വാതിൽ അടയ്ക്കുകയും ചെയ്തു. മൗസുമി ബോറ ഉൾപ്പെടെ 15 പേരാണ് ഹോസ്റ്റലിൽ ആ സമയം ഉണ്ടായിരുന്നത്. ഇവർ വിളിച്ചു പറഞ്ഞതനുസരിച്ച് ഉടൻ തന്നെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി.
പല വഴികൾ നോക്കിയെങ്കിലും പുള്ളിപ്പുലിയെ പിടിക്കാൻ കഴിയാതെ വന്നപ്പോൾ ഒടുവിൽ മയക്കുവെടി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. വെടിയേറ്റ പുലി സമീപത്തെ കെട്ടിടത്തിലേക്ക് ചാടാനും ശ്രമം നടത്തി. ഒടുവിൽ നാലുമണിക്കൂറുകൾക്ക് ശേഷമാണ് നാടിനെ പരിഭ്രാന്തിയിലാക്കിയ പുലിയെ അധികൃതർ കൂട്ടിലാക്കിയത്. അസാമിലെ സംസ്ഥാന മൃഗശാലയിലേക്ക് പുള്ളിപ്പുലിയെ മാറ്റി. പുലർച്ചയോടെ പുലി ഹോസ്റ്റലിലേക്ക് കയറി വരുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പരുക്കുകളൊന്നും ഇല്ലെങ്കിൽ ഉടനെ തന്നെ പുലിയെ കാട്ടിൽ തുറന്നുവിടാനാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
English Summary: Leopard Strays Into Girls' Hostel In Guwahati, Triggers Panic