തടാകത്തിൽ വെള്ളം കുടിക്കാനെത്തിയ ചീറ്റയെ ആക്രമിച്ചത് കൂറ്റൻ മുതല; ഒടുവിൽ സംഭവിച്ചത്?
Mail This Article
കാടും മേടും കാട്ടുമൃഗങ്ങളുടെ കാഴ്ചയുമൊക്കെ സന്തോഷം പകരുന്നതാണെങ്കിലും കാട്ടുമൃഗങ്ങൾക്കിടയിലെ വേട്ടയാടൽ പലപ്പോഴും നൊമ്പരപ്പെടുത്താറുണ്ട്. ആഹാരത്തിനു വേണ്ടി വേട്ടയാടുകയെന്നതു കാടിന്റെ അലിഖിത നിയമമാണെങ്കിലും ആ കാഴ്ചകൾ പലപ്പോഴും കാണുന്നവരെ വേദനിപ്പിക്കും. ഇരായക്കപ്പെട്ട മൃഗത്തിന്റെ ദൈന്യത പറഞ്ഞറിയിക്കാനാകില്ല. അത്തരുമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ദാഹമകറ്റാനായി തടാകക്കരയിലെത്തിയതായിരുന്നു അമ്മയും രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെടുന്ന ചീറ്റ കുടുംബം. കൂട്ടത്തിൽ ഒരു കുഞ്ഞ് വെള്ളം കുടിക്കാനെത്തിയപ്പോഴാണ് തടാകത്തിൽ പതുങ്ങിക്കിടന്നിരുന്ന മുതല അതിനെ കടിച്ചെടുത്ത് നിമിഷങ്ങൾക്കകം വെള്ളത്തിലേക്ക് മറഞ്ഞത്.ചീറ്റ കുഞ്ഞ് വെള്ളം കുടിച്ചുകൊണ്ട് നിൽക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. ഓടിമാറാൻ കഴിയുന്നനതിനു മുൻപ് തന്നെ മുതല ചീറ്റയുടെ കഴുത്തിൽ പിടിമുറുക്കിയിരുന്നു. കഴുത്തിൽ കടിച്ചുവലിച്ചാണ് ചീറ്റക്കുഞ്ഞിനെ വെള്ളത്തിലേക്ക് വലിച്ചു താഴ്ത്തിയത്. സമീപത്തുണ്ടായിരുന്ന അമ്മ ചീറ്റയ്ക്കും കുഞ്ഞിനും നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
സൗത്ത് ആഫ്രിക്കയിലെ വനാന്തരങ്ങളിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം. വൈൽഡ് എർത്തിന്റെ തൽസമയ സഫാരിയാണ് ദൃശ്യം പുറത്തുവിട്ടത്. ബുസാനി എംഷാലിയും സംഘവും ചേർന്നാണ് അത്യപൂർവവും ഹൃദയഭേദകവുമായ ദൃശ്യം പകർത്തിയത്. പ്രകൃതിയിലെ പല ദൃശ്യങ്ങളും ക്രൂരമാണ്. അത്തരമൊരു ദൃശ്യമായിരുന്നു ഇത്. കുഞ്ഞിനെ മുതല കടിച്ചെടുത്തു കൊണ്ടുപോയ ശേഷവും ഏറെനേരം കരഞ്ഞുകൊണ്ട് അമ്മ ചീറ്റയും ശേഷിച്ച കുഞ്ഞും തടാകക്കരയിൽ കാത്തിരിപ്പുണ്ടായിരുന്നു. ആരെയോ പ്രതീക്ഷിച്ചെന്ന പോലെ...
English Summary: Cheetah ambushed by crocodile at watering hole