ലോകത്ത് ഏറ്റവുമധികം ആനകൾ കൊല്ലപ്പെടുന്നത് ശ്രീലങ്കയിൽ; കഴിഞ്ഞ വർഷം ചരിഞ്ഞത് 407 എണ്ണം!
Mail This Article
ശ്രീലങ്കയിൽ ചരിയുന്ന ആനകളുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി സമിതിയെ നിയോഗിച്ചു. കഴിഞ്ഞ വർഷം 407 ആനകളാണ് ചരിഞ്ഞത്. മുൻവർഷമിത് 272 ആയിരുന്നു. ലോകത്ത് ഏറ്റവുമധികം ആനകൾ കൊല്ലപ്പെടുന്നത് ശ്രീലങ്കയിലാണെന്ന മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് അന്വേഷണം. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘടനത്തിലാണ് ആനകളേറെയും കൊല്ലപ്പെടുന്നത്.
ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മനുഷ്യരുടെ എണ്ണവും കൂടി. 122 പേരാണു കഴിഞ്ഞ വർഷം മരിച്ചത്. കഴിഞ്ഞ 60 വർഷമായി തുടരുന്ന ആനകളും മനുഷ്യരുമായുള്ള സംഘർഷത്തിന് അയവ് വരുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 2016ൽ സംഘർഷം ഒഴിവാക്കാനായി 4211 കിലോമീറ്റർ ചുറ്റളവിൽ വൈദ്യുതവേലി കെട്ടി തിരിച്ചിരുന്നു. വേണ്ടവിധത്തിൽ സംരക്ഷിക്കാഞ്ഞതിനാൽ ഇതും നശിച്ച നിലയിലാണ്. ആനകളെ കൊല്ലുന്നത് കുറ്റകരമാണെങ്കിലും വിഷം വച്ചും വെടിവച്ചുമൊക്കെ ഗ്രാമവാസികൾ ഇപ്പോഴും ആനകളെ കൊല്ലാറുണ്ട്.
English Summary: Sri Lanka records highest elephant deaths in world