പിടിതരാതെ കൊലയാളി കൊമ്പന്; പിടികൂടാൻ മൂന്നാം ദിവസവും സാധിച്ചില്ല; ഭീതിയിൽ ജനങ്ങൾ
Mail This Article
വയനാട് തമിഴ്‌നാട് അതിർത്തി ഗ്രാമമായ ചേരാങ്കോട് കൊലയാളി ആനയെ പിടികൂടാൻ വനം വകുപ്പിന് മൂന്നാം ദിവസവും സാധിച്ചില്ല. കഴിഞ്ഞ ദിവസം മയക്കുവെടിയേറ്റിട്ടും പിടിതരാതെ കൊമ്പൻ കാട്ടിലേക്ക് മാറുകയായിരുന്നു. നാല് പേരെയാണ് രണ്ടാഴ്ച്ചക്കിടെ ഇവിടെ കാട്ടാന കൊന്നത്. കൊലയാളി കാട്ടാനയെ ചപ്പുംതോട് വനത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മയക്കു വെടിയേറ്റ കാട്ടാന തൊട്ടടുത്തുണ്ടായിരുന്ന ആനകൂട്ടത്തിനൊപ്പം ചേർന്നു. ഇതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് കൊമ്പനും ആനക്കൂട്ടവും ഉൾകാട്ടിലേക്ക് കടന്നു.
കൊലയാളി ആനയെ പിടികൂടാൻ അമ്പതോളം വനപാലകരാണ് ശ്രമം നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ഡ്രോൺ ക്യാമറ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നു. കൂടുതൽ താപ്പാനകളെയും എത്തിച്ചു. ചെങ്കുത്തായ മല മുകളിലാണ് ആദ്യം കാട്ടാനയെ കണ്ടത്. ഇനി മയക്കുവെടിയേറ്റ് മയങ്ങിയാൽ തന്നെ ആനയെ നിരന്ന പ്രദേശത്തു കൂടി മാത്രമേ നടത്തി കൊണ്ടു പോകാൻ കഴിയൂ. ഇതും തടസമാണ്. രണ്ടാഴ്ച്ചക്കിടെ നാല് പേരെയാണ് കൊളപ്പള്ളി മേഖലയിൽ കൊമ്പൻ കൊന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കിയത്.
വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ചേരങ്കോട് ഒരാഴ്ചയ്ക്കിടെ കാട്ടാന കൊലപ്പെടുത്തിയത് പിതാവും മകനും ഉള്‍പ്പെടെ മൂന്നു പേരെയാണ്. പതിനഞ്ച് വീടുകളും തകര്‍ത്തു. ജനവാസമേഖലയിലിറങ്ങിയായിരുന്നു കാട്ടാനയുടെ ആക്രമണം. കൊളപ്പള്ളി ടാന്‍ടി പാടിക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് സന്ധ്യമയങ്ങിയാല്‍ ആനയെത്തുന്നത്. നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പന്തല്ലൂര്‍ താലൂക്കില്‍ നാട്ടുകാര്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.കൊല്ലപ്പെട്ടുവരുടെ ബന്ധുക്കള്‍ക്ക് ധനസഹായവും ജോലിയുമെന്ന വാഗ്ദാനവും ആനയെ പിടികൂടുമെന്ന ഉറപ്പും ലഭിച്ച ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.
English Summary: Elephants trigger panic in village