വാതരോഗം പിൻകാലുകൾ തളർത്തി; വളർത്തു നായയെ ഉപേക്ഷിക്കാതെ യജമാനൻ ചെയ്തത്?
Mail This Article
വാതരോഗം പിൻകാലുകൾ തളർത്തിയ നായയ്ക്ക് നടക്കാൻ പ്രത്യേകം തയാറാക്കിയ വീൽചെയർ വാങ്ങി നൽകി ജയമാനൻ. വളർത്തുനായയെ ഉപേക്ഷിക്കാൻ കാറിൽ കെട്ടിവലിച്ചുകൊണ്ടുപോകുന്നവർ മാത്രമല്ല അവയെ സ്നേഹത്തോടെ ചേർത്തു പിടിക്കുന്നവരും കൂടെയുണ്ടെന്നതിനു തെളിവാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഈ കുറിപ്പ്. മാത്യു ചെമ്പുകണ്ടത്തിൽ ഫേസ്ബുക്കിൽ പങ്കുവച്ച ചാർലി എന്ന നായയുടെയും ഉടമ കാൾ ഡിക്കൻസിനെയും കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
മാത്യുവിന്റെ അയൽവാസിയാണ് കാൾ ഡിക്കൻസ്. ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളർത്തുനായയാണ് ചാർലി. ജർമൻ പോയിന്റർ വിഭാഗത്തിൽ പെട്ട 11 വയസ്സുകാരിയാണ് ചാർലി. ഇവർ പതിവായി പ്രഭാത സവാരിക്ക് പോകുന്നത് മാത്യു കാണാറുണ്ടായിരുന്നു. എന്നാൽ കുറച്ച് ആഴ്ചകളായി ചാർളിലെയും കാൾ ഡിക്കൻസിനേയും കാണാറില്ലായിരുന്നു. ഇരുവരും താമസം മാറിപ്പോയതാകാമെന്നാണ് മാത്യു കരുതിയത്. എന്നാൽ യാദൃശ്ചികമായി ഇരുവരെയും കഴിഞ്ഞ ദിവസം കണ്ടതാണ് ഈ കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.
ശരീരത്തിൽ ഘടിപ്പിച്ച ചക്രങ്ങളുള്ള ഉപകരണവുമായിട്ടായിരുന്നു അപ്പോൾചാർലിയുടെ നടത്തം. അന്വേഷിച്ചപ്പോഴാണ് വാതരോഗത്താൽ ചാർലിയുടെ പിൻകാലുകൾ തളർന്നു പോയെന്ന് വ്യക്തമായത്. ഇത്രയും കാലം സന്തതസഹചാരിയായിരുന്ന വളർത്തുനായയെ ഈ കാരണം കൊണ്ട് ഉപേക്ഷിക്കാൻ മനസ്സുവന്നില്ല. ഉതുകൊണ്ട് തന്നെ ചാർലിക്ക് നടക്കാനായി ആമസോണിൽ നിന്നും പിൻകാലുകൾ തളർന്ന മൃഗങ്ങൾക്ക് നടക്കാനായി പ്രത്യേകം തയാറാക്കിയ ഉപകരണം വാങ്ങി നൽകുകയായിരുന്നു. ഇപ്പോൾ ചാർലി ഏറെ സന്തുഷ്ടയാണെന്നും കാൾ വ്യക്തമാക്കി. ഉപേക്ഷിക്കുന്നവരും ഉപദ്രവിക്കുന്നവരും മാത്രമല്ല മിണ്ടാപ്രാണികളെ നെഞ്ചോടുചേർക്കുന്നവരും ഇവിടെയുണ്ടെന്നതിനു തെളിവാണ് ഈ കാഴ്ച.
English Summary: Paralysed dog is back on her paws