മരണത്തിലും ഒരുമിച്ച ‘പ്ലൂട്ടോ ബേബിയും മുത്തശ്ശിയും'; അപൂര്‍വ സ്നേഹത്തിന്റെ കഥ
Mail This Article
പേരക്കുട്ടിയെപ്പോലെ സ്നേഹിച്ച വളര്‍ത്തുനായ വിടവാങ്ങിയതിന് പിന്നാലെ മുത്തശ്ശിയും ജീവന്‍വെടിഞ്ഞു. തിരുവനന്തപുരം കുറവന്‍കോണത്താണ് മരണത്തിലും ഒരുമിച്ച അപൂര്‍വ സ്നേഹത്തിന്റെ കഥ. ഇരുവരെയും സംസ്കരിച്ചതും അടുത്തടുത്തുതന്നെ.
മലയാള മനോരമ ദിനപ്പത്രത്തിൽ വന്ന സ്മരണാഞ്ജലി പരസ്യമാണ് ഈ വാര്‍ത്തയിലേക്ക് നയിച്ചത്. ഏറ്റവും പ്രിയപ്പെട്ട ഞങ്ങളുടെ അമ്മയും പ്ലൂട്ടോ ബേബിയെന്ന വളര്‍ത്തുനായയെയും അടുത്തടുത്ത ദിവസങ്ങളില്‍ വേര്‍പിരിഞ്ഞ വിവരമാണ് അതില്‍. സ്വര്‍ഗവാതില്‍ ഏകാദശി ദിവസമായിരുന്നു 95 കാരിയായ സരോജിനി രാമചന്ദ്രന്റെ നിര്യാണം. അതിന് രണ്ടുദിവസം മുമ്പായിരുന്നു പ്ലൂട്ടോ ബേബിഎന്ന വളര്‍ത്തുനായയുടെ മരണം. പേരക്കുട്ടിയെപ്പോലെയായിരുന്നു പ്ലൂട്ടോ ബേബിയെ സരോജിനി അമ്മ കണ്ടിരുന്നതെന്ന് മകള്‍ കുക്കുവിനോദ് പറഞ്ഞു.
റീഗല്‍ ടൈല്‍സ് ഫാക്ടറി സ്ഥാപകന്‍ വേലായുധന്റെ മകളും പരേതനായ ബി.എ രാമചന്ദ്രന്റെ ഭാര്യുമാണ് സരോജിനി അമ്മ. ഇളയമകളോടൊപ്പം കുറവന്‍കോണത്തെ അപാര്‍ട്മെന്റിലാണ് താമസം. പതിമൂന്നുവര്‍ഷം മുമ്പാണ് പ്ലൂട്ടോ ബേബി ഇവിടെ എത്തുന്നത്. മേനംകുളത്തിന് സമീപമുള്ള സ്ഥലത്ത് അടുത്തടുത്തായാണ് സരോജിനി അമ്മയെയും പ്ലൂട്ടോബേബിയെയും സംസ്കരിച്ചത്. ഇവിടെ ഒരുപൂന്തോട്ടമുണ്ടാക്കാനാണ് കുടുംബത്തിന്റെ തീരുമാനം.