വലയിൽ കുരുങ്ങി കൂറ്റൻ മുതലയ്ക്ക് ദാരുണാന്ത്യം; ചത്തത് പ്രദേശവാസികളുടെ പ്രിയപ്പെട്ട ‘ബിഗ് ഗൈ’
Mail This Article
ഉപേക്ഷിക്കപ്പെട്ട ഞണ്ട് വലയിൽ കുരുങ്ങി കൂറ്റൻ മുതലയ്ക്ക് ദാരുണാന്ത്യം. 80 വയസ് പ്രായമുള്ള മുതലയെയാണ് പോർട്ട് ഡഗ്ലസിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾക്കിടയിൽ ‘ദി ബിഗ് ഗൈ’ എന്നറിയപ്പെട്ടിരുന്ന മുതലയെ ക്വീൻസ്‌ലൻഡിലെ ഡിക്സൺ ഇൻലെറ്റ് നഗരത്തിലെ തുറമുഖത്താണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
കെണിയിൽ കുരുങ്ങിയ മുതല രക്ഷപെടാനായി ശ്രമിച്ചപ്പോൾ സമീപത്തുണ്ടായിരുന്ന സ്റ്റീൽ വയറും ശരീരത്തിൽ ചുറ്റിയതാണ് മരണകാരണമെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ പ്രിയങ്കരനായിരുന്ന മുതലയുടെ വേർപാടിൽ ഇവിടുത്തുകാർ ദുഃഖിതരാണ്. വിനോദ സഞ്ചാരികളുടെയും മറ്റും മുഖ്യ ആകർഷണ കേന്ദ്രമായിരുന്നു ഈ മുതല. വടമുപയോഗിച്ചാണ് 4.5 മീറ്ററോളം നീളവും 250 കിലോയോളം ഭാരവുമുള്ള മുതലയുടെ ശരീരം വെള്ളത്തിൽ നിന്നും നീക്കം ചെയ്തത്.
ഉപേക്ഷിക്കപ്പെട്ട ഞണ്ട് വലയാണ് മുതലയുടെ ജീവനെടുത്തത്. നിരവധി ജലജീവികളാണ് ജലാശയത്തിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യത്താൽ മരണപ്പെടുന്നതെന്നും പരിസ്ഥിതി വിഭാഗം വ്യക്തമാക്കി. 12.7 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യമാണ് വർഷംതോറും കടലിലേക്കെത്തുന്നത്. 500 ൽ അധികം സമുദ്രജീവികളെ ഇത് നേരിട്ട് ബാധിക്കുന്നുണ്ടെന്നും പാർലെ ഫോർ ദി ഓഷ്യൻ സംഘടനയുടെ സിഇഔ ക്രിസ്റ്റ്യൻ മില്ലർ വ്യക്തമാക്കി.
English Summary: King croc of Port Douglas dies after crab pot encounter