മികച്ച ലക്ഷണങ്ങളും ഗുണങ്ങളും തികഞ്ഞവൻ, ശാന്തതയുടെ തിടമ്പ്; കിരൺ ഗണപതി ഇനി ഓർമ!
Mail This Article
തെക്കൻ ജില്ലകളിലെ ഉത്സവപ്പറമ്പുകളിലെ സ്ഥിരസാന്നിധ്യമായ കിരൺ ഗണപതി എന്ന ആന ചെരിഞ്ഞു. അരൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവ എഴുന്നള്ളിപ്പിനു കൊണ്ടുപോയതാണ്. ഞായറാഴ്ച രാത്രി എഴുന്നള്ളത്തിനു ശേഷം അവിടെ തളച്ചിരിക്കുകയായിരുന്നു. തീറ്റയെടുത്ത ശേഷം കിടന്ന ആന രാത്രി പത്തരയോടെ ഉറക്കത്തിൽ ഒരു തവണ ഞെട്ടുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നെന്നു പാപ്പാന്മാർ പറഞ്ഞു.
ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷം ജഡം മറവു ചെയ്തു. എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് പുത്തൻ പുരയ്ക്കൽ എം. മധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കിരൺ ഗണപതി. 55 വയസ്സുണ്ട്. 30 വർഷം മുൻപ് ബിഹാറിൽ നിന്നു വാങ്ങിയതാണ്.
ശാന്തസ്വഭാവം. സുമുഖൻ. ആനയുടെ മികച്ച ലക്ഷണങ്ങളും ഗുണങ്ങളും പലതും തികഞ്ഞവൻ. കിരൺ ഗണപതിയെപ്പറ്റി ആനപ്രേമികൾക്ക് നല്ലതു മാത്രമേ പറയാനുള്ളൂ. തൃശൂർ പൂരത്തിൽ ഘടകപൂരങ്ങളിലടക്കം കേരളത്തിലെ മിക്ക ഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട് ഗണപതി.
ജില്ലയിൽ വൈക്കം, ഏറ്റുമാനൂർ, തിരുനക്കര തുടങ്ങിയ മഹാദേവ ക്ഷേത്രങ്ങളിലും ഉത്സവച്ചടങ്ങുകൾക്ക് തിടമ്പേറ്റിയിട്ടുണ്ട്. നീളമുള്ള ഉടലും തുമ്പിക്കൈയും വീതിയുള്ള ചെവികളും 18 നഖങ്ങളുമുള്ള ആനയ്ക്ക് ഏകദേശം 285 സെന്റിമീറ്റർ പൊക്കമുണ്ടായിരുന്നു.
English Summary: Popular elephant Kiran Ganapathy dies at 55 in Kottayam