വെടിവച്ചുകൊന്നത് 12 അടിയോളം നീളമുള്ള കൂറ്റൻ മുതലയെ, വയറിനുള്ളിൽ കണ്ടെത്തിയത്?
Mail This Article
പന്ത്രണ്ട് അടിയോളം നീളവും 200 കിലോയോളം ഭാരവും വരുന്ന കൂറ്റൻ മുതലയെ വെടിവച്ചു കൊന്നു. സൗത്ത് കാരലൈനയിലെ ചാൾസ്റ്റൺ കൊണ്ടിയിൽ എഡിസ്റ്റൺ നദിക്കു സമീപമാണ് മുതലയെ കണ്ടെത്തിയത്. സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കടന്ന മുതലയെ ഉടൻതന്നെ വെടിവച്ചു കൊല്ലുകയായിരുന്നു. കൂറ്റൻ മുതലയെ പിന്നീട് കോർഡ്രേയ്സ് കശാപ്പ്ശാലയിലെത്തിച്ചു. ഇവരാണ് മുതലയുടെ വയറ് കീറി പരിശോധിച്ചപ്പോൾ അതിനുള്ളിൽ നിന്നു വിചിത്ര വസ്തുക്കൾ കണ്ടെത്തിയത്.
24 വർഷം മുൻപ് കാണാതായ വളർത്തു നായയുടെ ടാഗ് ഉൾപ്പെടെ നിരവധി നായകളുടെ ടാഗുകൾ മുതലയുടെ വയറിനകത്തു നിന്നു കണ്ടെത്തി. കാട്ടുപൂച്ചയുടെ നഖങ്ങളും, ആമകളുടെ പുറന്തോടുകളും ദഹിക്കാതെ വയറിനുള്ളിൽ കിടന്നിരുന്നു. ഇതിനു പുറമെ വെടിയുണ്ടയുടെ കവചവും 5 വളർത്തു നായകളുടെ മെറ്റൽ കൊണ്ടുള്ള ടാഗുകളും കണ്ടെത്തി. ടാഗിൽ രേഖപ്പെടുത്തിയ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ 24 വർഷം മുൻപ് കാണാതായ നായയുടേതാണെണ് അതെന്ന് വ്യക്തമായി. നദീതീരത്തുകൂടി നടക്കുന്നതിനിടയിലാണ് നായ അപ്രത്യക്ഷമായതെന്നും ഉടമ വ്യക്തമാക്കി.
വേട്ടക്കാരനായ നെഡ് മാക്‌നീലിയാണ് സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കടന്നുകയറിയ കൂറ്റൻ മുതലയെ വെടിവച്ചു കൊന്നത്. കശാപ്പു ശാലയിലെത്തിച്ച മാംസം ശീതീകരിച്ച് വിപണിലെത്തിക്കാനുള്ള തീരുമാനത്തിലാണ് കോർഡ്രേയുടെ കശാപ്പുശാല. കോർഡ്രേയാണ് കൂറ്റൻ മുതലയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
Engliish Summary: Dead 12ft alligator has 5 dog tags including one belonging to a pooch who disappeared 24 years ago