ADVERTISEMENT

കലിഫോർണിയ തീരത്തടിഞ്ഞ വിചിത്ര രൂപമുള്ള ചെകുത്താൻ മത്സ്യത്തിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കലിഫോർണിയയിലെ ന്യൂപോര്‍ട്ട് ബീച്ചിലാണ് അപൂർവ മത്സ്യത്തെ കണ്ടെത്തിയത്. ബീച്ചിലെത്തിയ ബെൻ എസ്റ്റെസ് എന്ന യുവാവാണ് തീരത്തടിഞ്ഞ മത്സ്യത്തെ ആദ്യം കണ്ടത്. ആഴക്കടലിൽ മാത്രം കാണപ്പെടുന്ന പസിഫിക് ഫുഡ്ബോൾഫിഷ് ആണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആംഗ്ലർ ഫിഷ് വിഭാഗത്തിൽ പെട്ട മത്സ്യമാണിത്. സമുദ്രോപരിതലത്തിൽ നിന്നും 3000 അടിയോളം താഴ്ചയിലാണ് ഇവയുടെ വാസം.

ഇരുണ്ട കറുത്ത നിറമുള്ള ഇവയുടെ രൂപം ഒറ്റനോട്ടത്തിൽ ഭയപ്പെടുത്തുന്നതാണ്. വലുപ്പമുള്ള തലയും വായിൽ നിറയെ കൂർത്ത പല്ലുകളും ശരീരം നിറയെ മുള്ളുകളുമാണ് ഇവയുടെ മറ്റൊരു പ്രത്യേകത. നെറ്റിയിൽ ഉയർന്നു നിൽക്കുന്ന ആന്റിന പോലുള്ള അവയവും മറ്റു മത്സ്യങ്ങളിൽ നിന്ന് ഇവയെ വ്യത്യസ്തരാക്കുന്നു. ഒറ്റനോട്ടത്തിൽ ഒരു പിശാചിന്റെ രൂപം. സമുദ്രത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ജീവിയായിട്ടാണു ആംഗ്ലർഫിഷുകൾ പരിഗണിക്കപ്പെടുന്നത്. ഏകദേശം 300 ൽ അധികം ആംഗ്ലർ ഫിഷ് വിഭാഗങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിലൊന്നാണ് തീരത്തടിഞ്ഞ പസിഫിക് ഫുഡ്ബോൾഫിഷ്.

ഇവയുടെ നെറ്റി ഭാഗത്തു നിന്നും കൊമ്പു പോലെയുള്ള ഭാഗം ഇരുളിൽ പ്രകാശിക്കുന്നവയാണ്. ഇരകളെ മുഖത്തിനടുത്തേക്ക് ആകർഷിക്കാനാണ് ഈ വിദ്യ. പ്രകാശം കണ്ട് അടുത്തേക്കെത്തുന്ന ഇരയെ ഉടൻതന്നെ വായ തുറന്ന് അകത്താക്കും. വലിയ വായകളുള്ള ഇവയ്ക്കു വലുപ്പമേറിയ ജീവികളെപ്പോലും ഭക്ഷിക്കാൻ കഴിയും. ഇരപിടിക്കുന്ന നേരത്ത്, വയറിന്റെ വലുപ്പം കൂട്ടി ഇരട്ടിയാക്കാനും  ഇവയ്ക്ക് കഴിയും. ഈ വിഭാഗത്തിൽ പെട്ട പെൺമത്സ്യങ്ങൾ ആൺമത്സ്യങ്ങളേക്കാൾ പത്തിരട്ടി വലുപ്പമുള്ളവയാണ്.

എങ്ങനെയാണ് 18 ഇഞ്ചോളം വലുപ്പമുള്ള ഈ മത്സ്യം ചത്തു തീരത്തടിഞ്ഞതെന്ന് വ്യക്തമല്ല. ഈ മത്സ്യത്തിന്റെ ശരീരം കലിഫോർണിയ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് വിഭാഗം കൂടുതൽ പഠനങ്ങൾക്കായി സൂക്ഷിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിചിത്ര മത്സ്യത്തിന്റെ ചിത്രങ്ങൾ ലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു.

English Summary: Rarely-Seen Deep Sea Fish Found Washed Up On California Beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com