രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാടിറങ്ങുന്ന ആനകൾ; ആശങ്കയോടെ പത്തനാപുരത്തുകാർ
Mail This Article
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ വീണ്ടും വന്യജീവി ശല്യം. പുനലൂരിലും പത്തനാപുരത്തുമായി ഒരാഴ്ചയ്ക്കിടെ രണ്ടുതവണയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പുനലൂരില്‍ കൃഷി വ്യാപകമായി നശിപ്പിച്ച കാട്ടാനക്കൂട്ടം പത്തനാപുരത്ത് വയോധികയുടെ വീടിനു മുകളിലേക്ക് തെങ്ങു തള്ളിയിട്ടു.
കൊല്ലത്തിന്റെ കിഴക്കൻമേഖലയിൽ ഇതിപ്പോൾ പതിവ് കാഴ്ച്ചയാണ്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആനകൾ കാടിറങ്ങും. പുനലൂര്‍ നെടുമ്പറായില്‍ വനം വകുപ്പ് സ്ഥാപിച്ച വൈദ്യുത വേലിയും തകർത്താണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്. പത്തനാപുരം വെളളംതെറ്റിയിൽ വയോധികയുടെ വീടിന് മുകളിലേക്ക് തെങ്ങും മറിച്ചിട്ടു. ഓട് പാകിയ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. സംഭവ സമയത്ത് സരസമ്മ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പാടം,കമ്പിലൈന്‍,ഇരുട്ടുതറ,കടുവാമൂല, തെൻമല, ആര്യങ്കാവ് മേഖലകളിലും വന്യമൃഗ ശല്യം രൂക്ഷമാണ്. നഷ്ടപരിഹാരം എന്ന താല്‍ക്കാലിക നടപടികള്‍ക്കപ്പുറം ശാശ്വതപരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
English Summary: Pathanapuram Villagers demand solution for wild elephant menace