ADVERTISEMENT

കാണികൾക്ക് മുന്നിൽ വിദ്യകൾ പ്രദർശിപ്പിക്കുന്നതിനിടെ പരിശീലകനെ സിംഹം ആക്രമിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. റഷ്യയിലാണ് സംഭവം. വലകെട്ടി മറച്ച സ്റ്റേജിൽ രണ്ട് പെൺ സിംഹങ്ങളാണ് ഉണ്ടായിരുന്നത്. ഇടയ്ക്കുവച്ച് സിംഹങ്ങളിൽ ഒന്ന് പരിശീലകനു നേരെ തിരിയുന്ന ദൃശ്യങ്ങൾ കാണികളിലൊരാളാണ് പകർത്തിയത്.

യുറാൽ ട്രാവലിങ് സർക്കസ് കമ്പനിയിലെ പരിശീലകനായ മാക്സിം ഓർലോവിനെയാണ് സിംഹം ആക്രമിച്ചത്. തുടക്കത്തിൽ രണ്ടു സിംഹങ്ങളും തമ്മിൽ കടിപിടികൂടുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ അൽപം അകലെ വടിയുമായി മാറിനിന്ന പരിശീലകന് നേരെ വേഗ എന്നു പേരുള്ള പെൺസിംഹം കുതിച്ചു ചാടുകയായിരുന്നു. ഇതോടെ കാണികളും പരിഭ്രാന്തിയിലായി. സർക്കസിലെ ഗാർഡുകൾ വലയ്ക്ക് പുറത്തുനിന്ന് വടി ഉപയോഗിച്ച്  സിംഹത്തെ മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ഇതോടെ പിന്തിരിഞ്ഞെങ്കിലും നിമിഷങ്ങൾക്കകം വീണ്ടും സിംഹം പരിശീലകനു നേരെ തിരിഞ്ഞു. ഇത്തവണ സാന്റ എന്നു പേരുള്ള രണ്ടാമത്തെ സിംഹവും പരിശീലകനെ ആക്രമിക്കാൻ മുതിരുന്നതായി ദൃശ്യങ്ങളിലുണ്ട്. എന്നാൽ വടി ഉപയോഗിച്ച് സിംഹങ്ങളെ തുരത്തിയ ശേഷം പരിശീലകൻ സ്റ്റേജിനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കാഴ്ചകൾ കണ്ട് ഭയന്ന കാണികളും സർക്കസ് കൂടാരം വിട്ട് പുറത്തേക്കോടി.

പരിശീലകന്റെ കൈകളിലും കാലുകളിലും കടിയേറ്റിട്ടുണ്ട്. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. മൃഗങ്ങളെ പരിശീലിപ്പിക്കുന്നതിനിടെ ഇത്തരം സംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് ജോലിക്ക് ഇറങ്ങിയതെന്നാണ് മാക്സിമിന്റെ പ്രതികരണം. എന്നാൽ വേഗയെ ഇനി സർക്കസിൽ ഉൾപ്പെടുത്തില്ലെന്നും പ്രായം കുറഞ്ഞ മറ്റൊരു സിംഹത്തെ പരിശീലിപ്പിക്കുമെന്നും സർക്കസ് കമ്പനി വിശദീകരിച്ചു.

English Summary: Lioness Attacks Circus Trainer In Front Of Shocked Audience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com