ADVERTISEMENT

അമേരിക്കയിലെ ഒറിഗണിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിൽ വളർത്തിയിരുന്ന ചിമ്പാൻസിയെ വെടിവച്ചുകൊന്നു. ഉടമയുടെ മകളെ ചിമ്പാൻസി ആക്രമിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെടിവച്ച് വീഴ്ത്തുകയായിരുന്നു. ടമാര ബ്രൊഗൊയ്റ്റി എന്ന 68 കാരി വളർത്തിയിരുന്ന ബക്ക് എന്നചിമ്പാൻസിയെയാണ് ഉദ്യോഗസ്ഥർ വെടിവച്ചുകൊന്നത്.

17 വർഷമായി ടമാരയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്താണ് ചിമ്പാൻസിയെ പാർപ്പിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച ടമാരയുടെ 50 കാരിയായ മകളുടെ കൈകാലുകളിലും ശരീരത്തിലും ബക്ക് കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവസമയത്ത് ടമാരയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ചിമ്പാൻസി ആക്രമാസക്തനായതോടെ ഇരുവരും വീടിന്റെ ബേസ്മെന്റിൽ രക്ഷതേടി.

മകളുടെ നില വഷളാവുകയും പുറത്തിറങ്ങാൻ സാധിക്കാതെ വരികയും ചെയ്തതിനെ തുടർന്ന് അടിയന്തര സർവീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയപ്പോൾ വീടിനു ചുറ്റുമുള്ള വേലിക്കെട്ടിനുള്ളിലൂടെ അക്രമാസക്തനായി നടക്കുന്ന ബക്കിനെയാണ് കണ്ടത്. ടമാരയെയും മകളെയും രക്ഷിക്കാൻ മറ്റു മാർഗമില്ലാതെ വന്നതോടെ ചിമ്പാൻസിയുടെ തലയിൽ വെടിവച്ചു വീഴ്ത്തുകയായിരുന്നു.

യാതൊരു പ്രകോപനവും കൂടാതെയാണ് ബക്ക് മകളെ ആക്രമിച്ചതെന്ന് ടമാര പറയുന്നു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 2010ൽ ചിമ്പാൻസികളെ വീടുകളിൽ വളർത്തുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് ഒറിഗൺ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. എന്നാൽ 2010 മുൻപുതന്നെ ചിമ്പാൻസികളുടെ ഉടമസ്ഥത നേടിയവരെ ഈ നിയമത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. അതേസമയം അക്രമണ സ്വഭാവമുള്ള ബക്കിനെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റണമെന്ന ആവശ്യം വളരെ മുൻപുതന്നെ ഉയർത്തിയിരുന്നുവെങ്കിലും ടമാര അതിന് തയാറായിരുന്നില്ലെന്ന് പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെൻറ് ഓഫ് അനിമൽസ് എന്ന സംഘടന പറയുന്നു.

അവലംബം: ഡെയ്‌ലി മെയിൽ

English Summary: Oregon deputy fatally shoots chimpanzee after it bites owner's daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com