ADVERTISEMENT

വെറും മൂന്നുകിലോ ഭാരം വരുന്ന കാട്ടുപന്നികൾ! എലികളെ അനുസ്മരിപ്പിക്കുന്ന രൂപവും കൂർത്ത തലയും.50 സെന്‌റിമീറ്റർ വരെ മാത്രം നീളവും കൂടി വന്നാൽ എട്ടിഞ്ചോളം പൊക്കവും. കഴിഞ്ഞ ദിവസം അസമിലെ മാനസ് ദേശീയോദ്യാനത്തിലെ കാട്ടിലേക്കു തുറന്നുവിട്ട പിഗ്മി ഹോഗ് എന്നറിയപ്പെടുന്ന കുഞ്ഞൻ കാട്ടുപന്നികളുടെ വിശേഷങ്ങളാണിവ. ലോകത്തിലെ ഏറ്റവും ചെറിയ കാട്ടുപന്നികളായ ഇവ അസമിൽ മാത്രമാണ് ഇന്നു കാണപ്പെടുന്നത്. മുന്നൂറിൽ താഴെ മാത്രം ജീവികളെ ഇന്നു ലോകത്ത് അവശേഷിക്കുന്നുള്ളുവെന്നതിനാൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളായാണ് ഇവയെ യുഎൻ വിലയിരുത്തിയിരിക്കുന്നത്. ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം, ഷെഡ്യൂൾ 1 ജീവികളായാണ് ഇവയെ കണക്കാക്കുന്നത്. ഇവയ്‌ക്കെതിരെയുള്ള എന്ത് അതിക്രമവും വലിയ നിയമനടപടികൾക്കു വഴിവയ്ക്കാം.

പോർക്കുല സാൽവനിയ എന്നു ശാസ്ത്രീയനാമമുള്ള ഈ പിഗ്മി കാട്ടുപന്നികൾ, ഉയർന്നതും ഈർപ്പമുള്ളതുമായ പുൽമേടുകളിലാണു ജീവിക്കാൻ ഇഷ്ടപ്പെടുന്നത്.ഒരുകാലത്ത് ഇവ ഇന്ത്യയിലെയും നേപ്പാളിലെയും ഹിമാലയൻ മേഖലകളിൽ സുലഭമായിരുന്നെന്നു ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ അറുപതുകളോടെ ഇവയുടെ ജനനസംഖ്യ കുറയാൻ തുടങ്ങി. ഇടയ്ക്ക് ഇവ കാണപ്പെടാറേ ഇല്ലായിരുന്നു. ഇതോടെ ഇവയ്ക്കു വംശനാശം സംഭവിച്ചിരിക്കാമെന്ന് അഭ്യൂഹം പരന്നു. എന്നാൽ 1971ൽ ഇവയെ അസമിൽ കണ്ടെത്തി. 1993 ആയപ്പോഴേക്കും അസമിലെ മാനസ് ദേശീയോദ്യാനത്തിൽ ഇവയിൽ കുറച്ചു ജീവികൾ ജീവിച്ചിരുന്നു.

സ്വന്തമായി കൂടു നിർമിക്കുന്ന അപൂർവം സസ്തനികളിലൊന്നാണു പിഗ്മി ഹോഗ്.എല്ലാത്തിനുമുപരി, ഇവ കുടികൊള്ളുന്ന ജൈവ വ്യവസ്ഥിയുടെ ആരോഗ്യനില അടയാളപ്പെടുത്തുന്ന ജീവിവർഗം കൂടിയാണ് ഇവ. പിഗ്മി കാട്ടുപന്നികളുടെ എണ്ണം കുറഞ്ഞാൽ അതിനർഥം പുൽമേടുകൾ നശിച്ചുതുടങ്ങിയെന്നതാണെന്നു ഗവേഷകർ പറയുന്നു.പുൽമേടുകൾ നശിച്ചാൽ കടുവ മുതൽ മാൻ വരെ വലിയൊരു വിഭാഗം ജീവികൾക്ക് അതു പ്രതിസന്ധി സൃഷ്ടിക്കും.

ഇതിനിടെയാണു പിഗ്മി കാട്ടുപന്നി സംരക്ഷണ പദ്ധതി തുടങ്ങിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും വിവിധ സന്നദ്ധസേവാ സംഘങ്ങളും ഇതിന്റെ ഭാഗമായി. ചെറിയ പടികളായാണു സംഘാടകർ ഇവയെ വംശനാശത്തിൽ നിന്നു രക്ഷിക്കാനുള്ള യജ്ഞത്തിനു തുടക്കമിട്ടത്. ഇത്തരം ആറു പന്നികളെ സംരക്ഷിച്ച് വളർത്തിക്കൊണ്ട് ഇവയുടെ പ്രജനനം പ്രോൽസാഹിപ്പിച്ച് എണ്ണം കൂട്ടുകയെന്നതായിരുന്നു പദ്ധതി.

നിലവിൽ എഴുപതോളം പിഗ്മി കാട്ടുപന്നികൾ സംഘാടകരുടെ കൈയിലുണ്ട്. ഓരോ വർഷവും 14- 15 എണ്ണം കാട്ടുപന്നികളെ കാട്ടിലേക്കു വിടുന്നു. ഇതുവരെ 142 പിഗ്മി ഹോഗുകൾ കാട്ടിലെത്തിയിട്ടുണ്ടെന്നും ഇവയെല്ലാം പെറ്റുപെരുകി ഇപ്പോൾ 250 ൽ അധികം ഇത്തരം ജീവികൾ കാട്ടിലുണ്ടെന്നും അധികൃതർ പറയുന്നു.2025 പൂർത്തിയാകുമ്പോഴേക്കും 60 പിഗ്മി കാട്ടുപന്നികളെക്കൂടി കാടേറ്റാനാണ് അധികൃതരുടെ പദ്ധതി.

1847ൽ ബ്രയാൻ ഹോസ്റ്റൺ ഹോഗ്‌സൺ എന്ന ശാസ്ത്രജ്ഞനാണ് ഇവയ്ക്കു ശാസ്ത്രീയനാമം നൽകി ജീവി പട്ടികയിൽ ഉൾപ്പെടുത്തിയത്. സാധാരണ കാട്ടുപന്നികളെപ്പോലെ തേറ്റയൊക്കെ ഇവയ്ക്കുമുണ്ട് . എന്നാൽ ആൺവർഗത്തിൽ മാത്രമാണ് ഇവ സ്പഷ്ടമായി കാണാൻ കഴിയുന്നത്.മൺസൂൺ മാസങ്ങളിലാണ് ഇവയുടെ പ്രജനനം. 100 ദിവസമാണ് പിഗ്മി ഹോഗുകളുടെ ഗർഭകാലം. ഒറ്റപ്രസവത്തിൽ മൂന്നു മുതൽ ആറ് വരെ കുട്ടികൾ ജനിക്കും. ഏതായാലും വംശനാശത്തിലേക്ക് കൂപ്പുകുത്തിയ ഒരു അപൂർവ ജീവിവർഗം ശാസ്ത്രജ്ഞരുടെയും സന്നദ്ധസേവകരുടെയും ഇടപെടൽ മൂലം തിരികെയെത്തുന്നതിന്‌റെ കാഴ്ചയാണ് അസമിൽ കാണുന്നത്. മനുഷ്യർ ശ്രമിച്ചാൽ ജീവിവർഗങ്ങളെ നിലനിർത്തി സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ കഴിയുമെന്നും പിഗ്‌മി  ഹോഗ് തെളിയിക്കുന്നു.

English Summary: Amid lockdown, Assam release endangered pygmy hogs in to the wild

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com