‘മധുര പ്രതികാരം’, പുള്ളിപ്പുലിയുടെ പിടിയിൽ നിന്ന് സഹോദരങ്ങൾ രക്ഷപെട്ടത് പിറന്നാൾ കേക്ക് വലിച്ചെറിഞ്ഞ്!
Mail This Article
പുള്ളിപ്പുലിയുടെ പിടിയിൽ നിന്ന് രക്ഷപെടാൻ സഹോദരങ്ങൾക്ക് തുണയായത് പിറന്നാൾ കേക്ക്. മധ്യപ്രദേശിലെ ബുർഹാപുർ സ്വദേശികളായ ഫിറോസ്, സാബിര്‍ മൻസൂരി എന്നീ സഹോദരങ്ങൾക്കാണ് പുലിയുടെ ആക്രമണം നേരിടേണ്ടി വന്നത്. പിന്നാലെ പാഞ്ഞെത്തിയ പുള്ളിപ്പുലിയുടെ പിടിയിൽ നിന്ന് ഇവർ രക്ഷപെട്ടത് കൈവശമുണ്ടായിരുന്ന പിറന്നാൾ കേക്ക് അതിനു നേർക്ക് വലിച്ചെറിഞ്ഞാണ്. ഫിറോസിന്റെ മകന്റെ പിറന്നാൾ ആഘോഷത്തിനായി കേക്ക് വാങ്ങി മോട്ടോർസൈക്കിളിൽ മടങ്ങും വഴിയായിരുന്നു പുലിയുടെ പതിയിരുന്നുള്ള ആക്രമണം.
കരിമ്പിൻ പാടത്തിനു സമീപമുള്ള റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് പുലി ചാടിവീണത്. മൺപാതയിലൂടെയായിരുന്നു ഇവരുടെ യാത്ര. പിന്നാലെ പാഞ്ഞെത്തിയ പുലിയെ ലക്ഷ്യമാക്കി കൈയിലിരുന്ന കേക്ക് വലിച്ചെറിഞ്ഞു. അഞ്ഞൂറു മീറ്ററോളം പുലി ഇവരെ പിന്തുടർന്നതായി സാബിർ വാർത്ത ഏജൻസിയായ എഎഫ്പിയോട് വ്യക്തമാക്കി. കേക്കെറിഞ്ഞതോടെ ശ്രദ്ധപതറിയ പുലി പിന്നീട് കരിമ്പിൻ പാടത്തേക്ക് തന്നെ മടങ്ങുകയായിരുന്നു.
പുള്ളിപ്പുലികളുടെ എണ്ണത്തിൽ 2014നും 2018 നും ഇടയിൽ 60 ശതമാനത്തിലധികം വർധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മധ്യപ്രദേശിൽ മാത്രം 13,000 പുള്ളിപ്പുലികളുണ്ട്. ഏറ്റവുമധികം പുള്ളിപ്പുലികളുള്ളതും ഇവിടെയാണ്. മിക്കവാറും ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലുമൊക്കെ പുലികൾ ഇറങ്ങാറുണ്ട്. കഴിഞ്ഞ മാസം ശ്രീനഗറിൽ നാലുവയസ്സുകാരി പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
English Summary: Birthday Cake Helps Madhya Pradesh Brothers Escape Leopard