ADVERTISEMENT

യുകെയിലെ ജിബ്രാൾട്ടറിന് സമീപം കടലിൽ  സഞ്ചരിക്കുകയായിരുന്ന മൂന്നംഗ സംഘത്തെ കാത്തിരുന്നത്  സങ്കൽപിക്കാൻ പോലുമാവാത്ത ഭയാനകമായ ഒരു അനുഭവമാണ്. 30 തിമിംഗലങ്ങളാണ് ഇവർ സഞ്ചരിച്ചിരുന്ന ആഡംബര ബോട്ടിനെ ആക്രമിക്കാൻ എത്തിയത്. സ്വയരക്ഷയ്ക്കായി ഇവർക്ക് ജീവൻമരണ പോരാട്ടം തന്നെ വേണ്ടിവന്നു.

റാംസ്ഗേറ്റിൽ നിന്നു ഗ്രീസിലേക്ക് ആഡംബര ബോട്ടെത്തിക്കാൻ പുറപ്പെട്ട മൂന്നംഗ സംഘമാണ് ആക്രമണത്തിനിരയായത്. 25 അടി നീളമുള്ള കൂറ്റൻ കൊലയാളി തിമിംഗലങ്ങൾ ബോട്ടിനെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. വാലുകൊണ്ട് പലതവണ അവ ബോട്ടിന്റെ വശങ്ങളിൽ  ശക്തിയായി  പ്രഹരിച്ചു. തിമിംഗലങ്ങൾ  മടങ്ങി പോകുന്നതിനു വേണ്ടി ബോട്ടിന്റെ എൻജിൻ ഓഫ് ചെയ്തു നോക്കിയെങ്കിലും അവ പിന്തിരിയാൻ കൂട്ടാക്കിയില്ല. റഡാർ പ്ലേറ്റിന്റെ ഒരു ഭാഗം തിമിംഗലങ്ങളിലൊന്ന് കടിച്ചെടുക്കുകയും ചെയ്തു. ഏതു നിമിഷവും മരണം സംഭവിക്കാവുന്ന ഭയാനകമായ അവസ്ഥയായിരുന്നു അതെന്ന് സംഘത്തിൽ ഒരാളായ നാതൻ ജോൺസ് വിശദീകരിച്ചു.

തിമിംഗലങ്ങളുടെ പ്രഹരത്തിൽ ബോട്ട്  തകരുമെന്നും  കടലിലേക്ക്  മുങ്ങിത്താഴുമെന്നുമൊക്കെ ഭയപ്പെട്ട നിമിഷങ്ങളായിരുന്നു അത്. ബോട്ട് തകർന്നിരുന്നെങ്കിൽ ലൈഫ് ജാക്കറ്റ് മാത്രമുള്ള അവസ്ഥയിൽ  വലിയ ഒരു കൂട്ടം തിമിംഗലങ്ങളുടെ നടുവിൽ കടലിൽ അകപ്പെട്ടു പോകുമായിരുന്നു തങ്ങളെന്ന് നാതൻ പറയുന്നു. രണ്ടു മണിക്കൂറിലധികം ഇവർക്ക്  തിമിംഗലങ്ങളുമായി പോരാടേണ്ടി വന്നു. സംഘത്തിൽ ഒരാളായ മാർട്ടിനാണ് ബോട്ടിനുള്ളിൽ നിന്നും ദൃശ്യങ്ങൾ പകർത്തിയത്. രണ്ട് മണിക്കൂറോളം ആക്രമണം തുടർന്നു. പിന്നീടാണ് തിമിംഗലങ്ങൾ മടങ്ങിയത്. റഡാറിന് കാര്യമായ തകരാറ് സംഭവിച്ചതിനെ തുടർന്ന് യാത്ര പാതിവഴിയിൽ തടസ്സപ്പെട്ട ഇവർക്ക് ജിബ്രാൾട്ടറിൽ തന്നെ തുടരേണ്ടി വന്നു. ദി സൺ ആണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.

അതേസമയം രണ്ടുമാസത്തിനുള്ളിൽ ഈ പ്രദേശത്ത്  റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഏപ്രിൽ മാസത്തിലും ഒരു സെയ്‌ലിങ് ബോട്ടിനെ തിമിംഗലക്കൂട്ടം ആക്രമിച്ചിരുന്നു.  ഒടുവിൽ കൂട്ടത്തിലൊരാൾ വെളിച്ചം കാണിച്ച് ഭയപ്പെടുത്തിയതോടെയാണ് തിമിംഗലങ്ങൾ മാറിപ്പോയത്. അന്നും സമാനമായ രീതിയിൽ ബോട്ടിന്റെ റഡാർ തിമിംഗലങ്ങൾ തകർത്തിരുന്നു. അതേസമയം തിമിംഗലങ്ങളിൽ ഏതെങ്കിലും ഒന്നിന് ബോട്ട് തട്ടി അപകടം ഉണ്ടായിട്ടുണ്ടാവാമെന്നും അതിനാലാണ് അവ ഇത്തരത്തിൽ ആക്രമിക്കുന്നതെന്നുമാണ് വിദഗ്ധരുടെ നിഗമനം.

English Summary: British yacht crew feared they would sink and drown as 30 killer whales attacked boat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com